കാരക്കാസ് : പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ രാജിയാവശ്യപ്പെട്ട് വെനസ്വേലയിൽ വൻ ജനകീയ പ്രക്ഷോഭം. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധ പരമ്പര നടക്കുന്നത്. അതേസമയം, അട്ടിമറി ശ്രമമാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് മഡൂറോയുടെ ആരോപണം.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരായ ജനവികാരം അണപ്പൊട്ടുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. തലസ്ഥാന നഗരമായ കരാക്കസിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു. നിക്കോളാസ് മഡൂറോയുടെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചായിരുന്നു റാലി.
നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കരകയറ്റാൻ മഡൂറോയ്ക്ക് സാധിച്ചില്ല. വെനസ്വേലയെ മുന്നോട്ട് നയിക്കാൻ കഴിയാത്ത ഇടത് ഭരണകൂടം ഇനിയും അധികാരത്തിൽ തുടരേണ്ടതില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പട്ടിണി, ഔഷധ ക്ഷാമം, കുറ്റകൃത്യം, നാണയപ്പെരുപ്പം, അഴിമതി തുടങ്ങിവയെല്ലാംകൊണ്ട് പൊറുതിമുട്ടുകയാണ്.
മഡൂറോയ്ക്കെതിരായ ഹിത പരിശോധന എത്രയും വേഗം നടപ്പിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാൽ അട്ടിമറി ശ്രമമാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ഹ്യൂഗോ ഷാവേസിന്റെ പിൻഗാമികൂടിയായ മഡൂറോ ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തെ ഉപയോഗിച്ച് അമേരിക്ക മുതലെടുപ്പ് നടത്തുന്നുവെന്നും മഡൂറോ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം നടന്ന നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിലും മഡുറോ വിരുദ്ധ വികാരം ആഞ്ഞടിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയ്ക്കെതിരെ പ്രതിപക്ഷ സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിരുന്നു.