ഒറ്റപ്പാലം: വിദ്യാർത്ഥിനികളെ നഗ്നത പ്രദർശിപ്പിച്ചുവെന്ന കേസിന്മേൽ നടൻ ശ്രീജിത് രവിയ്ക്കെതിരേ കേസെടുക്കാൻ വൈകിയെന്നു കണ്ടെത്തി. അന്വേഷണം ആരംഭിക്കുന്നതിനു കാലതാമസം വരുത്തിയെന്നും, പരാതിക്കാരോട് മോശമായി പെരുമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ സബ് കളക്ടർ തയ്യാറാക്കിയ അന്വേഷണറിപ്പോർട്ടിലാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ സംബന്ധിച്ചു പരാമർശിച്ചത്.
സ്കൂൾ പ്രിൻസിപ്പലിന്റെ പരാതി പ്രകാരം, സ്കൂളിലെത്തിയ അന്വേഷണോദ്യോഗസ്ഥനായ സിവിൽ പൊലീസ് ഓഫീസർക്കെതിരേയാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. അതേസമയം വിഷയത്തിൽ പൊലീസിന്റെ വിശദീകരണം കൂടി കേട്ട ശേഷമേ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയുള്ളൂ.
കേസിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി സ്കൂൾ അധികൃതർ ജില്ലാകളക്ടർക്ക് നേരിൽ പരാതി സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണറിപ്പോർട്ട് തയ്യാറാക്കിയത്. സബ്കളക്ടർ സ്കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.