അബുദാബി: യു.എ.ഇ യിലെ സ്കൂളുകളിലെ വിദേശികളായ അദ്ധ്യാപകർക്ക് നിശ്ചിത യോഗ്യത നിർബന്ധമാക്കുന്നു. അബുദാബി എജ്യൂക്കേഷൻ കൗൺസിൽ ആണ് അധ്യാപകരുടെ നിലവാരം ഉറപ്പാക്കാൻ യോഗ്യതകൾ കർശനമാക്കുന്നത്. അദ്ധ്യാപകരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉൾപ്പെടെ, നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും നിർബന്ധമാക്കും.
പൊതു–സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകർ, വൈസ് പ്രിൻസിപ്പൽമാർ, പ്രിൻസിപ്പൽമാർ, തുടങ്ങി അദ്ധ്യാപനവുമായി ബന്ധപ്പെട്ടവർ എല്ലാം തന്നെ നിശ്ചിത യോഗ്യത ഉള്ളവരായിരിക്കണമെന്ന നിർദ്ദേശം അബുദാബി എജ്യൂക്കേഷൻ കൗൺസിൽ നിർബന്ധമാക്കുന്നു. വിദേശികൾക്ക് യു.എ.ഇയിൽ അദ്ധ്യാപകരായി ജോലിചെയ്യണമെങ്കിൽ അതതു രാജ്യങ്ങളിൽ നിന്നുള്ള നിശ്ചിത യോഗ്യതകൾ അനിവാര്യമാണ്.
ബിരുദാനന്തര ബിരുദവും. ബിഎഡും ഉള്ള അദ്ധ്യാപകരാണെങ്കിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും, ബിരുദവും, ബിഎഡും ആണ് യോഗ്യത എങ്കിൽ നാലു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അദ്ധ്യാപകർക്കു നിശ്ചിത മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന രാജ്യങ്ങളിൽ നിന്നു മാത്രമേ റിക്രൂട്ട്മെന്റ് നടത്തുകയുള്ളു. രാജ്യാന്തര നിലവാര പരീക്ഷയിൽ 6.5 എന്ന സ്കോർ നേടിയിരിക്കണമെന്നും നിബന്ധനയുണ്ട് .
നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കുന്നതിനായി ആറുമാസം നീണ്ടു നിൽക്കുന്ന പ്രാഥമിക ഘട്ടത്തിന് ഈ അദ്ധ്യയനവർഷം തന്നെ തുടക്കമായിട്ടുണ്ട്. എല്ലാ അദ്ധ്യാപകരും നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും. പ്രത്യേക സമിതിക്കാണ് ഇതിന്റെ ചുമതല ഉള്ളത്. അടുത്ത വർഷം ആദ്യപകുതിയിൽ ഈ സംവിധാനം നിലവിൽവരും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ അദ്ധ്യാപകരായി സേവനം അനിഷ്ഠിക്കുന്നുണ്ട്. സ്വദേശി അദ്ധ്യാപകർക്കു പ്രവൃത്തിപരിചയം നിർബന്ധമല്ലെങ്കിലും യോഗ്യതാ നിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അബുദാബി എജ്യൂക്കേഷൻ കൗൺസിൽ വ്യക്തമാക്കി.