ധാക്ക : 1971 ൽ ബംഗ്ളാദേശ് വിമോചനസമരത്തിനെതിരെ നടമാടിയ ക്രൂരതകളിൽ പങ്കുള്ള ജമ അത്തെ ഇസ്ളാമി നേതാവ് മിർ ഖാസിമിനെ തൂക്കിലേറ്റി . ഖാസിമിന്റെ റിവ്യൂ ഹർജി സുപ്രീം കോടതി നിരസിച്ചതോടെയാണ് ഇന്നലെ രാത്രിയോടെ വധശിക്ഷ നടപ്പാക്കിയത്. വധത്തെ തുടർന്ന് ജമ അത്തെ ഇസ്ളാമി ബംഗ്ളാദേശിൽ ഹർത്താൽ ആഹ്വാനം ചെയ്തു.
1971 ലെ യുദ്ധക്കുറ്റങ്ങളിൽ പങ്കുള്ള ആറോളം ഇസ്ളാമിക മതമൗലിക വാദികളെയാണ് ഇതുവരെ ബംഗ്ളാദേശ് തൂക്കിലേറ്റിയത് . ബംഗ്ളാദേശ് വിമോചന സമരകാലത്ത് പാകിസ്ഥാനുമായി ചേർന്ന് സ്വാതന്ത്ര്യ സമര സേനാനികളെ അരും കൊല ചെയ്ത അൽ ബദർ ഭീകര സംഘത്തിന്റെ പ്രമുഖ നേതാവായിരുന്നു ഖാസിം . ബംഗ്ളാദേശിലെ അറിയപ്പെടുന്ന മാദ്ധ്യമ മുതലാളിയും ജമ അത്തെ ഇസ്ളാമിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമായിരുന്നു ഇയാൾ.
കിഴക്കൻപാകിസ്ഥാനിലെ മുപ്പത്ത് ലക്ഷത്തോളം പേരെയാണ് 1971 ൽ പാകിസ്ഥാനും അവരുടെ അനുകൂലികളും ചേർന്ന് ഉന്മൂലനം ചെയ്തത് . അന്ന് പാകിസ്ഥാനൊപ്പം നിലയുറപ്പിച്ച ഭീകര സംഘടനകളിൽ പ്രമുഖരായിരുന്നു ജമ അത്തെ ഇസ്ളാമി.