കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരെ ഉള്ള അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം, ബാബുവിനോട് അടുപ്പമുള്ള കൊൺഗ്രസ് നേതാക്കളിലേക്ക് അന്വേഷണം നീളുകയാണ്. അതേസമയം ബാബുവിന്റെയും ബന്ധുക്കളുടേയും ബിനാമികളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണവും രേഖകളും വിജിലന്‍സ് നാളെ കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് സൂചന.
കെ ബാബുവിനെതിരെ എഫ് ഐ ആറില്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിജിലന്‍സിന്റെ പുതിയ നീക്കം. കെ ബാബുവുമായി അടുത്ത് ബന്ധമുള്ള പി എ നന്ദകുമാര്‍, തോപ്പില്‍ ജോജി, ജിജോ എന്നിവരിലേക്കും അന്വേഷണം നീട്ടാനാണ് വിജിലന്‍സ് തീരുമാനം. ഇതിന്റെ ഭാഗമായി നന്ദകുമാറിന്റെ ഭാര്യയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
കൂടാതെ ബാബുവിന്റെ ബിനാമി എന്ന് പറയുന്ന ബാബുറാമിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കളുടെ രേഖകളും സമഗ്രമായി പരിശോധിക്കാനാണ് ഇവരുടെ നീക്കം. ബാബുവിന്റെയും ബന്ധുക്കളുടേയും ബിനാമികളെന്ന് പറയുന്നവരുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ പേരിലുള്ള അഞ്ചോളം ലോക്കറുകള്‍ തുറന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബാബുവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ബിനാമികളില്‍ നിന്നും പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് നാളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയേക്കും.
വിജിലന്‍സ് കണ്ടെത്തല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന നിലപാടില്‍ തന്നെയാണ് കെ ബാബു. എന്നാല്‍ ബാബുവിന്റെ ഈ ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചില്ല