പാകിസ്താൻ കരസേനാ മേധാവി ആയിരുന്ന പർവേസ് കയാനിയുടെ മകനെ മോചിപ്പിക്കാൻ അൽ ഖായ്ദ തലവൻ അൽ സവാഹിരിയുടെ പെൺമക്കളെ വിട്ടുകൊടുത്തു എന്ന് റിപ്പോർട്ട്. സവാഹിരിയുടെ മക്കളെ പിടികൂടാൻ സഹായിച്ച പാകിസ്ഥാൻ ചാരനെ കഴുത്തറുത്ത് കൊന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അൽഖ്വായ്ദയുമായി ഓൺലൈൻ മാസികയായ അൽ മസ്രയെ ഉദ്ധരിച്ച് ലോംഗ് വാർ ജേണലാണ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
അൽ മസ്രയുടെ ഓഗസ്റ്റ് ലക്കത്തിലാണ് പാകിസ്ഥാൻ കരസേനയെ വെട്ടിലാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചത്. 2015ൽ പാകിസ്താനിലെ വസീരിസ്താനിൽ സൈന്യത്തിന്റെ ആക്രമണം ശക്തമായപ്പോൾ അൽ ഖ്വായ്ദ നേതാവ് അൽ സവാഹിരിയുടെ പെൺമക്കൾ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയായിരുന്നു. സെപ്തംബർ 11 ആക്രമണത്തിന്റെ സൂത്രധാരിൽ ഒരാളായ അദ്നൻ ഷുക്രാജുമയുടെ ഭാര്യയും സവാഹിരിയുടെ മക്കൾക്കൊപ്പം ഉണ്ടായിരുന്നു.
വസീരിസ്താനിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ആണ് മക്കളായ ഫാത്തിമയും ഉമൈമയും പാക് സൈന്യത്തിന്റെ പിടിയിലായത്. പിന്നീട് ഇവരുടെ മോചനത്തിന് നിരവധി തവണ പാകിസ്താൻ സൈന്യവുമായി ചർച്ചകൾ നടത്തിയതായി അൽ ഖ്വായ്ദ പറയുന്നു.
പാക് സൈന്യത്തെ വിശ്വാസം ഇല്ലാത്തതിനാലാണ് കരസേന മേധാവി പർവേസ് കയാനിയുടെ മകനെ തട്ടിക്കൊണ്ടു പോയി സവാഹിരിയുടെ മക്കളുടെ മോചനം സാധ്യമാക്കിയതെന്നും അൽ ഖ്വായ്ദ വെളിപ്പെടുത്തുന്നു. സവാഹിരിയുടെ മക്കളെ പിടികൂടാൻ സഹായിച്ച പാകിസ്ഥാൻ ചാരനെ കഴുത്തറുത്ത് കൊന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ കരസേനയോ സർക്കാരോ തയ്യാറായിട്ടില്ല. ലോംഗ് വാർ ജേണലിൽ വന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാകിസ്താൻ പത്രങ്ങൾ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.