കൊച്ചി: മുൻ മന്ത്രി കെ.ബാബുവിന്റെ വീടുൾപ്പെടെ ആറു സ്ഥലങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ കൂടാതെ സ്വർണ്ണാഭരണങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. അതേസമയം, വിജിലൻസ് പൂട്ടി മുദ്ര വച്ചിരിക്കുന്ന കെ.ബാബുവിന്റെ പെൺമക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകൾ രണ്ടു ദിവസത്തിനുള്ളിൽ തുറന്നു പരിശോധന നടത്തും.
മുൻ മന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലുമായി കഴിഞ്ഞ ദിവസം നടത്തിയ വിജിലൻസ് റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. നിരവധി ബിനാമി ഇടപാടുകൾ സംബന്ധിച്ച രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. അതേസമയം ഈ നീക്കം തനിക്കെതിരേയുള്ള രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ബാബുവിന്റെ വിശദീകരണം.