കണ്ണൂർ: വിനീഷ് വധമുള്‍പ്പെടെ സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന. ആര്.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ ഇപ്പോള്‍ നടന്നു വരുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ദൃക്സാക്ഷികളാരുമില്ലെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞ നിലയ്ക്ക് വിനീഷ് വധത്തിന്റെ അന്വേഷണവും പ്രഹസനമാകാനാണ് സാദ്ധ്യത.
ആര്.എസ്.എസ് പ്രവര്ത്തകന് വിനീഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായാണ് അറിയുന്നത്. എന്നാല്‍ കസ്റ്റഡിയിലുള്ളവര്ക്കാര്ക്കും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസ് തന്നെ പറയുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന കൊലപാതകങ്ങളുടെയും അക്രമസംഭവങ്ങളുടെയും അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഗൂഢാലോചന നടന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില നീക്കങ്ങള്‍ വ്യക്തമായ സൂചന നൽകുന്നു.
പയ്യന്നൂരിലെ ബി.എം.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ടി.സി.വി.നന്ദകുമാറിനെതിരെ കാപ്പ ചുമത്തുകയും ദിവസങ്ങള്‍ക്കകം തന്നെ ഈ നടപടി റദ്ദു ചെയ്തു കൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തിരുന്നു. രണ്ട് കൊലക്കേസുകളടക്കം 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നന്ദകുമാറിനെ ഗുണ്ടാലിസ്റ്റില്‍ നിന്നൊഴിവാക്കിയത് നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞാണ്.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതകക്കേസുകളുടെ അന്വേഷണം ഈ രീതിയില്‍ അട്ടിമറിക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാരും സി.പി.എം നേതൃത്വവും നടത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.