തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഓണാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയ്ക്കെതിരെ പ്രതിഷേധ പൂക്കളവുമായി യുവമോർച്ച. ജില്ലകളിലെ ഭരണസിരാ കേന്ദ്രങ്ങളിലാണ് പ്രവർത്തകർ പൂക്കളമൊരുക്കി പ്രതിഷേധിച്ചത്.
സർക്കാർ ഓഫീസുകളിൽ ഓണാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തിയത്. ദേശീയ ഉത്സവമായ ഓണാഘോഷത്തെ ഒരു വിഭാഗത്തിന്റെ മാത്രം ആഘോഷമാക്കി വർഗീയ വൽകരിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് യുവമോർച്ച ആരോപിച്ചു.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് സർക്കാർ ഓഫീസുകളിൽ ഓണപ്പൂക്കളം ഇടുന്നതിന് വിലക്കേർപ്പെടുത്തിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുന്നതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷന് കെ.പി.പ്രകാശ് ബാബു പറഞ്ഞു. പ്രതിഷേധപ്പൂക്കളം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ പൂക്കളം ഒരുക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:ഇ.കൃഷ്ണദാസ് നിലവിളക്കു തെളിയിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
യുവമോർച്ച മലപ്പുറം ജില്ലാക്കമ്മിറ്റി കലക്ട്രേറ്റിന് മുന്നിൽ പൂക്കളമിട്ട് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യാപകമായി വരും ദിനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനം.