ദുബായ്: കമ്പനികളുടെ ഇ മെയില്‍ മോഷ്ടിച്ച് പണം തട്ടിയെടുക്കുന്നതിനെകുറിച്ചും. ഓണ്‍ലൈന്‍ മുഖേനയുള്ള മറ്റു തട്ടിപ്പുകൾക്കുമെതിരേ ഷാര്‍ജ പൊലീസിന്‍റെ മുന്നറിയിപ്പ്. അശ്രദ്ധമായി ഓണ്‍ലൈന്‍ മുഖേന സാമ്പത്തിക ഇടപാട് നടത്തുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി ഷാര്‍ജ പൊലീസ് വെളിപ്പെടുത്തുന്നു.
ഷാര്‍ജയില്‍ ഈ വര്‍ഷം ഇതുവരെ 94 സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് വെളിപ്പെടുത്തി. രേഖപ്പെടുത്തിയ കേസുകളധികവും ലൈംഗികമയോ, സാമ്പത്തികമായോ, ചൂഷണങ്ങള്‍ക്ക് വേണ്ടിയാണ്. 2016ലെ ഇതുവരെയുള്ള കണക്കനുസരിച്ചു സൈബര്‍ കുറ്റകൃത്യങ്ങളിലെ 94 കേസുകളില്‍,122 പേരെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട് . പ്രതികളെ അധികവും, യു.എ.ഇക്ക് അകത്തും, പുറം രാജ്യങ്ങളില്‍ നിന്നുമാണ് അറസ്റ്റു ചെയ്തതത്.
ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അധികവും അവരുടെ അക്കൗണ്ടുകള്‍ സംരക്ഷിക്കാത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്നു പൊലീസ് പറയുന്നു. അടുത്ത് കണ്ടു പിടിച്ച കുറ്റകൃത്യങ്ങളിലധികവും കമ്പനികളുടെ ഇ മെയില്‍ മോഷ്ടിച്ചു പണം തട്ടിയെടുത്തവയാണ്.
കമ്പനികളുടെ അക്കൗണ്ടുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തി അതാതു കമ്പനികളുടെ ഇടപാടുകാര്‍ക്ക് അയച്ചു കൊടുത്ത്, ഇനി മുതല്‍ പണം പുതിയ അക്കൗണ്ടിലേക്ക് അയച്ചാല്‍ മതിയെന്ന് ഇ മെയില്‍ അയക്കുകയാണ് ഇത്തരക്കാര്‍ ചെയുന്നത്. അതേസമയം സാമൂഹിക മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയുന്നതന്വേഷിക്കാന്‍ മുഴുവന്‍ സമയ നീരിക്ഷണം നടക്കുന്നുണ്ടെന്നും, ജനങ്ങള്‍ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോള്‍ ജാഗരൂകരാകണമെന്നും, അറിയാത്തവരോട് തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഷാര്‍ജ പൊലീസ് നിർദ്ദേശിച്ചു.
സൈബര്‍ കുറ്റകൃതങ്ങൾക്കു പിടിക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയുമാണ് അടക്കേണ്ടി വരിക.