അബുദാബി: വിദേശികളുടെ പാർപ്പിട നിബന്ധനകൾ കർശനമാക്കി അബുദാബി നഗരസഭ. ഒരു വില്ലയിൽ ഒരു കുടുംബത്തിന് മാത്രമേ താമസിക്കാൻ അനുവാദം നൽകുകയുള്ളൂ. ബാച്ചിലേഴ്സിനും പ്രത്യേക നിബന്ധനകൾ ഉണ്ട്. നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കും.
വിദേശികളുടെ താമസ സ്ഥലവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ നടപ്പിലുണ്ടെങ്കിലും അബുദാബി നഗരസഭാ പാർപ്പിട നിബന്ധനകൾ കർശനമാക്കുകയാണ്. വില്ലയിൽ ഒരുകുടുംബത്തിന് മാത്രമേ താമസിക്കാൻ അനുവാദം നൽകൂ എന്നും ബാച്ചിലേഴ്സ് ആണെങ്കിൽ ഒരു വില്ലയിൽ പരമാവധി 6 പേർ മാത്രമേ താമസിക്കാൻ പാടുള്ളു എന്നും നിബന്ധന കർശനമാക്കിയിട്ടുണ്ട്. ബാച്ചിലേഴ്സിനു വില്ലകൾ വാടകക്ക് കൊടുക്കുന്നതിൽ വിരോധമില്ലെന്നും, എന്നാൽ അനുവദിച്ചിട്ടുള്ള 6 പേരിൽ നയതന്ത്രകാര്യ ഉദ്യോഗസ്ഥൻ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രമേ താമസിക്കാൻ പാടുള്ളൂ.
എന്നാൽ ഇത്തരം വില്ലകൾക്ക് അബുദാബി ടൂറിസം അതോറിറ്റിയുടെ പ്രത്യേക ലൈസൻസും നിർബന്ധമാണ്. അനധികൃതമായി വാടകക്ക് നൽകുകയോ അധികം ആളുകൾ താമസിക്കുവാൻ അനുവദിക്കുകയോ ചെയ്താൽ രണ്ടു ലക്ഷം ദിർഹം വരെയാണ് പിഴഈടാക്കുക. സ്വദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുന്നതും തൊഴിലാളികളെ താമസിപ്പിക്കുന്നതും കർശനമായി വിലക്കിയിട്ടുമുണ്ട്. തൊഴിലാളികളെതാമസിപ്പിക്കുന്നതിനു ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ താമസിപ്പിക്കാവൂ എന്നും നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്.
തൊഴിൽ മന്ത്രാലയം അബുദാബി പൊലീസ്എന്നിവരുടെ അനധികൃത താമസക്കാരെ കണ്ടെത്തൽ പരിശോധനകളും വ്യാപിപ്പിക്കും.