കോഴിക്കോട്: ബിജെപിയുടെ രൂപീകരണത്തിന് ശേഷം ആദ്യമായി കേരളം വേദിയാകുന്ന ദേശീയ കൗൺസിലിന് ഇന്ന് ഔദ്യോഗിക തുടക്കം. കടവ് റിസോര്‍ട്ടിൽ ദേശീയ ജനറല്‍ സെക്രട്ടറിമാരുടേയും ദേശീയ സംഘടനാ സെക്രട്ടറിമാരുടെയും യോഗത്തോടെയാണ് കൗൺസില്‍ ആരംഭിക്കുക.
8 ജനറല്‍ സെക്രട്ടറിമാരും 5 സംഘടനാ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗമാണ് അമിത്ഷായുടെ നേതൃത്വത്തില്‍ കടവ് റിസോർട്ടില്‍ നടക്കുക. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ചയാകും.
ഉച്ചയ്ക്ക് രണ്ടിനു ശേഷം ദേശീയ ഭാരവാഹികള്‍, സംസ്ഥാന അദ്ധ്യക്ഷന്മാര് സംഘടനാ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം നടക്കും. സ്വപ്ന നഗരിയിലെ ദീനദയാല്‍ ഉപാദ്ധ്യായ നഗറിലാണ് നാളെ ദേശീയ കൗസില്‍ നടക്കുക. ദേശീയ കൗൺസിൽ അംഗങ്ങള്‍, സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍, 9 മുഖ്യമന്ത്രിമാര്‍, ക്യാബിനറ്റ് മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.
ബീ ജെ പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന കൗൺസിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. നാളെ മൂന്ന് മണിക്കാണ് യോഗം ആരംഭിക്കുക.. രണ്ടായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ച്ച ഉച്ചയോടെ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് കോഴിക്കോ’ട് കടപ്പുറത്ത് നടക്കുന്ന കൂറ്റന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.