തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമിയെന്ന ചാർളി തോമസിനു പിന്നിലെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി.
ചാർളിയുടെ പിന്നിലെ സാമ്പത്തിക സ്രോതസ്സിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശപ്രവർത്തകനുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നിവർ ഒരു മാസത്തിനകം കമ്മീഷനു മുൻപാകെ അന്വേഷണറിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. നവംബറിൽ നടക്കുന്ന സിറ്റിംഗിൽ ഈ റിപ്പോർട്ട് കമ്മീഷൻ വിലയിരുത്തും.
കേസ് നടത്തിപ്പിനായി ചാർളി തോമസിനു വേണ്ടി ഇത്രയധികം പണം ചിലവഴിക്കുന്നതാരെന്നും, ഈ സാമ്പത്തിക സ്രോതസ്സ് എന്തെന്നുമുള്ള സംശയങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ഉയർന്നു വന്നിരുന്നു. എന്നാൽ നാളിതുവരെ സംസ്ഥാന സർക്കാരോ പൊലീസോ ഇതു സംബന്ധിച്ച് അന്വേഷണമൊന്നും നടത്തിയിട്ടില്ല. ലക്ഷങ്ങൾ ചിലവഴിച്ചാണ് കീഴ്ക്കോടതികളിലും, സുപ്രീംകോടതിയിലും ചാർളി തോമസിനു വേണ്ടി കേസ് വാദിച്ചതെന്ന് ആരോപണമുയർന്നിരുന്നു.