തിരുവനന്തപുരം: മദ്യോത്പാദനത്തിലും, വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ദേവസ്വം ബോർഡ് അംഗത്വത്തിന് അയോഗ്യരാക്കിക്കൊണ്ട് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിയമം ഭേദഗതി ചെയ്യാനൊരുങ്ങി പിണറായി സർക്കാർ.
2015ൽ യു.ഡി.എഫ് സർക്കാർ പാസാക്കിയ ബില്ലിൽ ഏഴു വിഭാഗങ്ങളിൽ പെട്ടവർക്ക് ദേവസ്വം ബോർഡ് അംഗത്വത്തിന് അയോഗ്യത കൽപ്പിച്ചിരുന്നു. മദ്യോത്പാദനത്തിലോ വിതരണത്തിലോ ഏർപ്പെട്ടിരിക്കുന്നവർ, ബുദ്ധിസ്ഥിരതയില്ലാത്തവർ, കോടതിയുത്തരവിലൂടെ ഔദ്യോഗികസ്ഥാനം നഷ്ടപ്പെട്ടവർ, നിർദ്ധനർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയോ, ദേവസ്വം ബോർഡിലെയോ ജീവനക്കാർ, അസാന്മാർഗ്ഗികപ്രവർത്തനങ്ങൾക്കു ശിക്ഷിക്കപ്പെട്ടവർ എന്നിവർക്കായിരുന്നു ദേവസ്വം ബോർഡ് അംഗത്വത്തിൽ നിന്നും അയോഗ്യത കൽപ്പിച്ചിരുന്നത്.
നിലവിലെ നിയമത്തിൽ നിന്നും നാലു വകുപ്പുകളാണ് എൽ.ഡി.എഫ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്. നാലാം വകുപ്പിലെ ഏഴാം ഖണ്ഡികയിലാണ് മദ്യബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അയോഗ്യത നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഖണ്ഡിക പൂർണ്ണമായും നീക്കം ചെയ്തുകൊണ്ടാണ് നാലാം വകുപ്പ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതു കൂടാതെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ അംഗങ്ങളുടെ എണ്ണം ആറിൽ നിന്ന് മൂന്നായി കുറച്ചിട്ടുണ്ട്. അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത വ്യക്തിയെ ബോർഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചിരുന്നത്, ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ളയാളെന്നും, രണ്ടംഗങ്ങളിൽ ഒരാൾ സ്ത്രീയായിരിക്കണമെന്നും, മറ്റൊരാൾ പട്ടികജാതി, പട്ടിക ഗോത്ര വർഗ്ഗത്തിൽ പെട്ടയാളായിരിക്കണമെന്നതുമാണ് മറ്റു ഭേദഗതികൾ.
പുതിയ ഭേദഗതിബിൽ അംഗീകരിക്കപ്പെട്ടാൽ നിലവിലെ അദ്ധ്യക്ഷനും, മറ്റ് അംഗങ്ങൾക്കും സ്ഥാനം നഷ്ടമാകും എന്ന വ്യവസ്ഥയും ബില്ലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പുതുക്കിയ ബിൽ ഈ മാസം 26ന് സഭയിൽ വയ്ക്കും.