കോഴിക്കോട്: ബി.ജെ.പി ദേശീയ സമ്മേളനത്തോടെ കേരളത്തില്‍ എൻ.ഡി.എ വിപുലീകരണം ശക്തമാകുമെന്ന സൂചന. നിലവില്‍ എൻ.ഡി.എക്ക് ഒപ്പമുള്ള ബി.ഡി.ജെ.എസ്, ജനാധിപത്യരാഷ്ട്രീയസഭാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇവയ്ക്കു പുറമെ ഇടതു-വലതുമുന്നണിയില്‍ നിന്ന് പ്രമുഖനേതാക്കള്‍ കൂടി എൻ.ഡി.എയില്‍ എത്തിച്ചേരുന്നതോടെ ശക്തമായ മൂന്നാം ബദലായി എൻ.ഡി.എ മാറുമെന്നാണ് വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളി, ജനാധിപത്യരാഷ്ട്രീയസഭ അദ്ധ്യക്ഷ സി.കെ.ജാനു എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യമാകുന്ന എൻ.ഡി.എയുടെ വിപുലീകരണം സംബന്ധിച്ച് ഇരുനേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. ബി.ഡി.ജെ.എസ്-എൻ.ഡി.എ ബന്ധത്തില്‍ ഉലച്ചിലുണ്ടായതായി ഇടതു-വലതു സംഘടനകള്‍ തീര്‍ക്കുന്ന പുകമറയ്ക്ക് മറുപടിയാവും പ്രധാനമന്ത്രിയുമായുള്ള ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
ഇത്തരത്തില്‍ നടക്കുന്ന അഭ്യൂഹത്തിനെതിരേ തുഷാര്‍ വെള്ളാപ്പള്ളി തന്നെ രംഗത്തെത്തിയിരുന്നു. എൻഡി.എ സഖ്യവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവനയ്ക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എസ്.എൻ.ഡി.പിയുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്നാണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനുശേഷം അദ്ദേഹം പറഞ്ഞത്. ബി.ഡി.ജെ.എസ് എൻ.ഡി.എയ്ക്ക് ഒപ്പമെന്ന തീരുമാനം ശക്തിപ്പെടുത്തുന്നതായിരുന്നു തുഷാറിന്റെ മറുപടി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇത്തരം അഭ്യൂഹത്തിനെതിരേ രംഗത്തെത്തിയിരുന്നു. ബി.ഡി.ജെ.എസ്-എൻ.ഡി.എയ്ക്ക് ഒപ്പമെന്നാണ് ഇരുനേതാക്കളും വ്യക്തമാക്കിയത്. ബി.ഡി.ജെ.എസ്, ജനാധിപത്യരാഷ്ട്രീയസഭ എന്നിവയ്ക്കു പുറമേ ദേശീയ സമ്മേളനത്തോടെ ഇടതു-വലതുമുന്നണികള്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്ന എൻ.ഡി.എയ്ക്കൊപ്പം ചേരാന്‍ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുമുന്നണികളിലെയും പ്രമുഖ പാര്‍ട്ടികളും നേതാക്കളും എത്തുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം എൻ.ഡി.എ കേരളത്തില്‍ ശക്തിപ്രാപിക്കുന്നതില്‍ വിറളി പൂണ്ടവരാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.