തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ മനുഷ്യാവകാശകമ്മീഷൻ സർക്കാരിനെതിരേ നോട്ടീസയച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച് ജനജീവിതം ദുഃസ്സഹമാക്കിയതിനെതിരേയാണ് മനുഷ്യാവകാശകമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഭർണകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഹർത്താൽ നിയന്ത്രിക്കുന്നതു സംബന്ധിച്ച് നിയമസഭയിൽ കരടു ബിൽ അവതരിപ്പിച്ചത്. അദ്ദേഹം തന്നെയാണ് ചൊവ്വാഴ്ച നടന്ന ഹർത്താലിന് ആഹ്വാനം ചെയ്തതും. ഹർത്താലിന് മൂന്നു ദിവസം മുൻപേ അറിയിപ്പു നൽകണം, ബോണ്ട് ആയി പണം നിക്ഷേപിക്കണം തുടങ്ങിയ ബില്ലിലെ വ്യവസ്ഥകളും ബിൽ അവതരിപ്പിച്ചവർ തന്നെ ലംഘിച്ചു. ഇതു ചൂണ്ടിക്കാട്ടി മനുഷ്യാവകാശകമ്മീഷനു ലഭിച്ച പരാതിയിന്മേലാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
ഹർത്താൽ കാരണം പൊതുജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെന്തെന്നും, അതിനെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെന്നും മനുഷ്യാവകാശകമ്മീഷൻ ആരാഞ്ഞു. ഇതു സംബന്ധിച്ച് ഒരു മാസത്തിനകം സംസ്ഥാന പൊലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കമ്മീഷനു റിപ്പോർറ്റ് സമർപ്പിക്കണം. കേസ് അടുത്ത മാസം പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സൺ പി.മോഹനദാസ് സർക്കാരിനയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.