വിജയവാഡ: മുസ്ലീം ജനവിഭാഗത്തെ ശാക്തീകരിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി ‘പ്രോഗ്രസ് പഞ്ചായത്ത്‘ പദ്ധതിക്കു നാളെ തുടക്കമാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിച്ച് കോഴിക്കോട് നടന്ന ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഭാരതീയജനതാപാർട്ടിയുടെ സൈദ്ധാന്തികനായിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് മുസ്ലീം വിഭാഗങ്ങളെ വോട്ടിനു വേണ്ടിയുള്ള ഉപകരണങ്ങളായി കാണരുതെന്നും അവരുടെ ശാക്തീകരണം ആവശ്യമാണെന്നും പ്രീണിപ്പിക്കുകയോ, പീഡിപ്പിക്കുകയോ അല്ല, അവരെ ശാക്തീകരിക്കുകയാണാവശ്യം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അവരെ സ്വന്തം സഹോദരങ്ങളായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങൾ പാർട്ടിയിൽ നിന്നോ, സർക്കാരിൽ നിന്നോ അകന്നു നിൽക്കുകയാണെങ്കിൽ, സർക്കാർ അവർക്കാവശ്യമായ ക്ഷേമപദ്ധതികളുമായി അവരെ അങ്ങോട്ടു സമീപിക്കുക എന്ന നയസിദ്ധാന്തമാണ് ഇതുവഴി കേന്ദ്രസർക്കാർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.
ഈ പദ്ധതിയെ മുസ്ലീം പഞ്ചായത്തെന്നു വിശേഷിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം നൽകി അവരെ പൊതുസമൂഹത്തോടു ചേർത്തു നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ മേൽനോട്ടത്തിലാവും പ്രോഗ്രസ് പഞ്ചായത്തുകൾ നടപ്പിലാക്കുക. മുൻകാല സർക്കാരുകൾ നടപ്പാക്കിയിരുന്ന പദ്ധതികൾ പോലെ ഇത് വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള പദ്ധതിയല്ലെന്നും, ആവശ്യമുള്ളയിടങ്ങളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ തുടങ്ങിയവ സ്ഥാപിച്ച് മുസ്ലീം സമൂഹത്തിന്റെ ശരിയായ ഉയർച്ചയും, വികസനവുമാണ് സർക്കാരിന്റെ ആത്യന്തികമായ ലക്ഷ്യമെന്നും മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
ബി.ജെ.പി സർക്കാർ നയിക്കുന്ന ഹരിയാനയിലെ മേവത്തിൽ പ്രോഗ്രസ് പഞ്ചായത്തിന്റെ ആദ്യ പദ്ധതി നിലവിൽ വരും. തുടർന്നുള്ള രണ്ടു പഞ്ചായത്തുകൾ രാജസ്ഥാനിലും, മഹാരാഷ്‌ട്രയിലും ആരംഭിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
ഭാരതീയജനതാപാർട്ടിയുടെ നിർണ്ണായകമായ മുന്നേറ്റമായി ഇതിനെ രാഷ്‌ട്രീയനിരീക്ഷകർ കാണുന്നു. അവരുടെ ക്ഷേമം മുന്നിൽക്കണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം സ്വാഗതാർഹമാണെന്നും വിലയിരുത്തപ്പെടുന്നു.