ന്യൂഡൽഹി : ഉറി ആക്രമണത്തിന് ബദലായി പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെതിരെ അമേരിക്ക നിലപാടെടുക്കുമെന്ന പാകിസ്ഥാന്റെ സ്വപ്നവും പൊലിഞ്ഞു. ഇന്ത്യ- പാക് സൈന്യങ്ങൾ പരസ്പരം ചർച്ച നടക്കുന്നത് ഗുണകരമാണ്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദം മേഖലയിലെ സമാധാനം ഇല്ലാതാക്കുന്നതിൽ ആശങ്കയുണ്ടെന്നും ഉറി ആക്രമണത്തെ പരാമർശിച്ച് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യൻ സമീപനത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ട് . ഐക്യ രാഷ്‌ട്ര സഭ ഭീകരരായി പ്രഖ്യാപിച്ചവരെ സഹായിക്കുന്ന പാക് നിലപാട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം ഭീകരർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടിയെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ജോസ് ഏണസ്റ്റ് പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഭാരതത്തിനൊപ്പം നിൽക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് .ഇക്കാര്യം സർജിക്കൽ സ്ട്രൈക്കിനു ശേഷം അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് സൂസൻ റൈസ് ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ച കാര്യം ഏണസ്റ്റ് ചൂണ്ടിക്കാട്ടി.
ഭാരതം നടത്തിയ ആക്രമണത്തെ തങ്ങളുടെ സഖ്യകക്ഷികൾ പോലും അപലപിക്കാത്തതിൽ പാകിസ്ഥാൻ ആശങ്കയിലാണ് . ചൈനയും സൗദി അറേബ്യയും തുർക്കിയും ഇതുവരെ പിന്തുണയൊന്നും നൽകിയിട്ടില്ല . വിഷയത്തിൽ അനുകൂലമായി ഇടപെടുമെന്ന് പ്രതീക്ഷിച്ച അമേരിക്കയും കയ്യൊഴിഞ്ഞു . ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാൻ പൂർണമായും പരാജയപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.