സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ വന്ന പോസ്റ്റുകളും പേജുകളും നീക്കം ചെയ്തു. നിരവധി പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളുമാണ് ഫേസ് ബുക്ക് അധികൃതർ തന്നെ നീക്കം ചെയ്തത്.
ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയ നിമിഷം മുതൽ സോഷ്യൽ മീഡിയയിലെ ചർച്ച തുടങ്ങിയിരുന്നു. പ്രധാനമന്ത്രിയ്ക്കും ഇന്ത്യൻ സേനയ്ക്കും അഭിവാദ്യമർപ്പിച്ച് നിരവധി പോസ്റ്റുകളായിരുന്നു ഫേസ് ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.
അതേസമയം പാകിസ്ഥാൻ സൈനിക മേധാവിയുടെ ഫെയ്സ് ബുക്ക് പേജിലെ മലയാളി സൈബർ പോരാളികളുടെ ആക്രമണം തുടരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ജനറൽ അസിം ബജ് വയുടെ ഫെയ്സ്ബുക്കിൽ മലയാളികളുടെ ആക്രമണം ആരംഭിച്ചത്.
സാധാരണ നടക്കുന്ന വെടിവെപ്പ് മാത്രമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അതിന് പാകിസ്ഥാൻ തിരിച്ചടിച്ചതായും മേധാവി പോസ്റ്റിട്ടു. പിന്നെ പേജിൽ നിറഞ്ഞ് തുളുമ്പിയത് മലയാളം മാത്രം.
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു. ശ്രോതാക്കളെ ആകാശവാണിയിൽ നിങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന ഈ ഗാനം ആവശ്യപ്പെട്ടത് പാകിസ്ഥാനിൽ നിന്ന് നവാസ് ഷെറീഫും സുഹൃത്തുക്കളും, കള്ള ഹിമാറെ നമ്മൾ ഇന്ത്യക്കാരോട് കളിക്കേണ്ട…… ഇങ്ങനെ പോകുന്നു പോസ്റ്റുകൾ.
ഭാഷ ഏതെന്ന് മനസിലാകാതെ ജനറൽ നന്നെ വിയർത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക യോഗ തീരുമാനം അറിയിച്ച് കൊണ്ട് ഇട്ട പോസ്റ്റിനും കിട്ടി മലയാളത്തിലുള്ള പൊങ്കാല. മലയാളത്തിലെ കമന്റ് ഇതുവരെ ആയ്യായിരം കവിഞ്ഞു.
സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവയും ഇന്ത്യയുടെ മംഗൾയാൻ അടക്കമുള്ള ബഹിരാകാശ ദൗത്യത്തെ പരിഹസിച്ച ന്യൂയോർക്ക് ടൈംസ് ദിനപത്രവും നേരത്തെ മലയാളികളുടെ സൈബർ ആക്രമണം നേരിട്ടവരാണ്.