ശ്രീനഗർ: പാകിസ്ഥാനിൽ ഇന്ത്യൻ ടെലിവിഷൻ മാദ്ധ്യമങ്ങൾക്ക് പാക് സർക്കാർ വിലക്കേർപ്പെടുത്തി. നിർദ്ദേശം ലംഘിക്കുന്ന കേബിൾ ടി.വി ഓപ്പറേറ്റർമാർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
അതേസമയം ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ പാക് കേന്ദ്രീകൃത ഭീകരസംഘങ്ങൾ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സജ്ജമാക്കിയ സുരക്ഷാ നിരീക്ഷണം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യാ-പാക് അതിർത്തിയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ കരസേനാ മേധാവി ജനറൽ ദൽബീർ സിങ്ങ് സുഹാഗ് ഇന്ന് കശ്മീരിലെത്തി അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയ സൈനികരെ അദ്ദേഹം അഭിനദിച്ചു.
അടുത്ത ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കശ്മീർ സന്ദർശിക്കും. ഭീകരാക്രമണമുണ്ടായ ഉറി സൈനിക ബ്രിഗേഡ് കമാൻഡറെ അന്വേഷണം അവസാനിക്കുന്നതുവരെ കരസേന തൽസ്ഥാനത്തു നിന്നും മാറ്റി. നിലവിലെ മേധാവിയായിരുന്ന ബ്രിഗേഡിയർ ഉമാ ശങ്കറിനെയാണ് സ്ഥലം മാറ്റിയത്. പാക് ആക്രമണം തുടർച്ചയായ അഖ്നൂർ മേഖലയിൽ നിന്നും ഗ്രാമവാസികളെ സൈന്യം ഒഴിപ്പിച്ചു.