ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരതയുടെ കെടുതി അനുഭവിക്കുന്ന മേഖലകളിൽ ടെലകോം ശൃംഖല പൂർണമാക്കിയതായി മന്ത്രി മനോജ് സിൻഹ . പത്ത് സംസ്ഥാനങ്ങളിലായി പരന്ന് കിടക്കുന്ന ചുവപ്പ് ഭീകര ഇടനാഴികളിൽ പതിനെട്ട് മാസം കൊണ്ടാണ് സർക്കാർ ദൗത്യം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഗതി പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ സൈനിക നീക്കങ്ങൾ നടത്തുന്നതിന് ടെലകോം ശൃംഖലയുടെ അഭാവം വലിയ തിരിച്ചടിയായിരുന്നു. മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കും ഇത് കാരണം പ്രതിസന്ധികൾ നേരിട്ടിരുന്നു . ഇതിനെ തുടർന്നാണ് കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ബഹുമുഖ തന്ത്രം പയറ്റാൻ സർക്കാർ തീരുമാനിച്ചത് . വികസന പ്രവർത്തനങ്ങളും ശക്തവും കൃത്യവുമായ നടപടികളുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
വിഹാൻ നെറ്റ് വർക്ക് ലിമിറ്റഡ് ( വി . എൻ .എൽ ) ആണ് പദ്ധതി പൂർത്തിയാക്കിയത് . ബി എസ് എൻ എലുമായി സഹകരിച്ചാണ് ഇത് സാദ്ധ്യമാക്കിയത്. അടുത്ത അഞ്ചു വർഷത്തേക്ക് ശൃംഖലയുടെ പരിപാലനവും വി എൻ എൽ നിർവഹിക്കും.