ആഗ്ര: വൈദ്യുതാഘാതത്തിൽ നിന്നും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഉത്തർ പ്രദേശിൽ, കിസാൻ മഹായാത്രയ്‌ക്കിടെയായിരുന്നു വലിയ അപകടത്തിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം രാഹുൽഗാന്ധി രക്ഷപ്പെട്ടത്.
ആഗ്ര താജ് സിറ്റിയിലെ, ഫവ്വാര ഏരിയയിൽ, മഹാരാജ ആഗ്രസെന്നിന്റെ പ്രതിമയ്‌ക്ക് ആദരമർപ്പിക്കവേയാണ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേയ്‌ക്ക് വൈദ്യുതിയെത്തിച്ചിരുന്ന ഇലക്ട്രിക് കമ്പിയിൽ തല സ്പർശിക്കാനൊരുങ്ങിയത്. തൊട്ടടുത്തുണ്ടായിരുന്ന എസ്.പി.ജി ഉദ്യോഗസ്ഥൻ രാഹുലിനെ ശക്തമായി പിന്നിലോട്ടു തള്ളി മാറ്റുകയായിരുന്നു. പിന്നിലേയ്‌ക്കു മാറിയ രാഹുൽ ബാലൻസ് തെറ്റി വീഴാനൊരുങ്ങിയതായും ദൃക്സാക്ഷികൾ പറയുന്നു.
2500 കിലോമീറ്റർ താണ്ടാൻ പദ്ധതിയിട്ടിരിക്കുന്ന കിസാൻ മഹായാത്രയ്‌ക്കിടെ കഴിഞ്ഞയാഴ്ച രാഹുൽഗാന്ധിയ്‌ക്ക് ചെരിപ്പേറ് നേരിടേണ്ടി വന്നിരുന്നു.