ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകൾ തുടരുന്നതിനിടെ, തമിഴ്നാട് ഗവർണ്ണർ വിദ്യാസാഗർ റാവു ആശുപത്രി സന്ദർശിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് എഐഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. ലണ്ടനിൽ നിന്നെത്തിയ വിദഗ്ദസംഘമാണ് തമിഴ്നാട് മുഖ്യമന്ത്രിയെ ഇപ്പോൾ ചികിത്സിക്കുന്നത്.
ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി ഇന്നലെ വൈകുന്നേരം ചെന്നൈയിലെത്തിയ ഗവർണ്ണർ വിദ്യാസാഗർ റാവു ജയ ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചു. മന്ത്രിമാരും, ചീഫ് സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അര മണിക്കൂർ ആശുപത്രിയിൽ ചിലവിട്ട ഗവണ്ണർക്ക് പക്ഷേ മുഖ്യമന്ത്രിയെ സന്ദർശിക്കാൻ കഴിഞ്ഞില്ല.
ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മുതിർന്ന ഡോക്ടർമാർ അദ്ദേഹത്തോട് വിശദീകരിച്ചു. ജയയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉള്ളതായും മികച്ച ചികിത്സയാണ് അവർക്ക് നൽകുന്നതെന്നും ഗവർണ്ണറുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതിനിടെ ജയലളിതയുടെ ചിത്രങ്ങൾ പുറത്ത് വിടണമെന്ന കരുണാനിധിയുടെ ആവശ്യം എഐഡിഎംകെ നേത്യത്വം തള്ളി. ജയയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉള്ളതായും തങ്ങളുടെ നേതാവ് ശക്തമായി തിരിച്ച് വരുമെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു.
ലണ്ടനിൽ നിന്നെത്തിയ ഡോ റിച്ചാർഡ് ജോൺ ബീലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ജയലളിതയെ ചികിത്സിക്കുന്നത്. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ നൂറ് കണക്കിന് പേരാണ് ഇപ്പോഴും ആശുപത്രിയ്‌ക്ക് മുന്നിൽ തടിച്ച് കൂടിയിരിക്കുന്നത്.