ന്യൂഡൽഹി: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് നാളെ ഇന്ത്യയിൽ. രാഷ്‍ട്രപതി പ്രണബ് മുഖർജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ലീ സിയാൻ ലൂങ് കൂടിക്കാഴ്‍ച നടത്തും. വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്‌ക്കും.
മന്ത്രിമാരും എംപിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തിനൊപ്പമാണ് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂർ പ്രധാനമന്ത്രി ഇന്ത്യയിലെത്തുക. ഭാര്യ ഹൊചിങും സിയാൻ ലൂങിനെ അനുഗമിക്കും. നാളെ ഡൽഹിയിലെത്തുന്ന സിയാൻ ലൂങ്,
രാഷ്‍ട്രപതി പ്രണബ് മുഖർജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്‍ച നടത്തും.
ഉഭയകക്ഷി ബന്ധം തന്ത്രപരമായ സഹകരണ തലത്തിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായി വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്‍ക്കും. നഗര വികസനം, പ്രതിരോധ മേഖലയിലെ സഹകരണം, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം, സ്മാർട്ട് സിറ്റി നിർമ്മാണം എന്നിവ ചർച്ചയാകും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്ന ആസിയാന്‍ രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്‍ച നടത്തും. 5, 6 തീയതികളിൽ രാജസ്ഥാനിലെ ഉദയ്‍പൂരും സിയാൻ ലൂങ് സന്ദർശിക്കും.