ലേ: അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഉചിതമായ മറുപടി സൈന്യം നൽകുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്. ഇന്നലെ രാത്രിയിൽ ബാരാമുള്ളയിലുണ്ടായ തീവ്രവാദി ആക്രമണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആക്രമണമുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥലത്തെത്തിയ ആഭ്യന്തരമന്ത്രി, ജമ്മു-കശ്മീർ മേഖലകളോടു ചേർന്നിരിക്കുന്ന സൈനിക, സമാന്തരസൈനിക ക്യാമ്പുകളും സന്ദർശിച്ചു. വൻ ആയുധശേഖരവുമായെത്തിയ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഭാരതത്തിന്റെ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
ഭാരത സൈന്യം, പാക് അധീനകശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ആദ്യമായി റിപ്പോർട്ട് ചെയ്ത തീവ്രവാദി ആക്രമണമായിരുന്നു ഇന്നലെ നടന്നത്. 19 സൈനികർ കൊല്ലപ്പെട്ട ഉറി സൈനിക താവളത്തിൽ നിന്നും 102 കിലോമീറ്റർ അകലെയാണ് ഇന്നലെ ആക്രമണമുണ്ടായത്.
കശ്മീർ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായ സമാഹരണത്തിനായി രണ്ടു ദിവസത്തെ സന്ദർശനത്തിനായെത്തിയതാണ് രാജ്നാഥ് സിങ്ങ്. ലേ, കാർഗിൽ മേഖലകൾ ഈയവസരത്തിൽ രാജ്നാഥ് സിങ്ങ് സന്ദർശിക്കും. പ്രദേശവാസികളുമായി സംവദിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തു തന്നെയായാലും, അതിനു പരിഹാരം കാണാൻ സർക്കാർ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.