ന്യൂഡൽഹി: ഇന്ത്യാ-പാകിസ്ഥാൻ നിയന്ത്രണരേഖയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ടു പാകിസ്ഥാൻ ബോട്ടുകൾ ഇന്ത്യൻ സമുദ്രാതിർത്തി കടന്നതായി മൾട്ടി ഏജൻസി സെന്റർ (മാക്) മുന്നറിയിപ്പു നൽകി.
പാകിസ്ഥാനിലെ കറാച്ചി ഭാഗത്തു നിന്നും, ഭാരതത്തിലെ ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങൾ ലക്ഷ്യമാക്കിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു ബോട്ടുകൾ നീങ്ങുന്നതായി മാക് റിപ്പോർട്ട് ചെയ്തത്. 1999ലെ കാർഗിൽ യുദ്ധത്തേത്തുടർന്ന് സ്ഥാപിതമായതാണ് മൾട്ടി ഏജൻസി സെന്റർ എന്ന രഹസ്യാന്വേഷണ ഏജൻസി.
ബോട്ടുകൾക്കായി തിരച്ചിൽ ആരംഭിയ്ക്കാൻ ഗുജറാത്തും, മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങൾക്കും, തീരസംരക്ഷണസേനയ്ക്കും മാക് നിർദ്ദേശം നൽകി. പുതിയ വിവരത്തേത്തുടർന്ന് തീരത്തും, സമുദ്രത്തിലും അതീവജാഗ്രതയാണ് ബന്ധപ്പെട്ട സേനാവിഭാഗങ്ങൾ പുലർത്തുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഗുജറാത്ത് തീരത്തു നിന്നും ഒരു പാകിസ്ഥാൻ ബോട്ടും, അതിലുണ്ടായിരുന്ന ഒൻപതു പേരെയും ഭാരതത്തിന്റെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ കപ്പലായ സമുദ്ര പാവക് ആണ് ഇന്ത്യൻ സമുദ്രാതിർത്തി കടന്ന് സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഈ ബോട്ട് തടഞ്ഞു പിടികൂടിയത്.