ന്യൂഡൽഹി: പാക് അധീന കശ്മീരിലെ തീവ്രവാദക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷന് ഉറച്ച പിന്തുണയുമായി റഷ്യൻ അംബാസഡർ അലക്സാണ്ടർ എം കഡാകിൻ.
ഉറിയിലെ സൈനിക താവളത്തിൽ 19 പേർ മരിക്കാനിടയായ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് പരസ്യമായി വ്യക്തമാക്കിയ ആദ്യരാജ്യം റഷ്യയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിനെതിരായ തീവ്രവാദി ആക്രമണത്തെ ഞങ്ങൾ പരസ്യമായി എതിർത്തിരുന്നു. ഏതൊരു രാജ്യവും ഇത്തരം പ്രവർത്തികൾക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഞങ്ങൾ പരസ്യമായി പ്രസ്താവിച്ചിരുന്നു. അദ്ദേഹം പറഞ്ഞു.
സർജിക്കൽ സ്ട്രൈക്ക് സംബന്ധിച്ച് പാകിസ്ഥാനുയർത്തുന്ന മനുഷ്യാവകാശവാദങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, വളരെ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് സൈനിക താവളങ്ങളിലും, സമാധാനമായി കഴിയുന്ന ഇന്ത്യക്കാരുടെയിടയിലും നടത്തപ്പെടുന്ന ഭീകരവാദി ആക്രമണങ്ങളിലൂടെ സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങൾ മനുഷ്യാവകാശധ്വംസനങ്ങളുടെ ഏറ്റവും മോശമായ മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയും പാകിസ്ഥാനും സംയുക്ത സൈനികപരിശീലനം നടത്തിയതു സംബന്ധിച്ച ചോദ്യങ്ങൾക്ക്, അതിൽ ഇന്ത്യയ്‌ക്ക് ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്നു പറഞ്ഞ അദ്ദേഹം, സാധാരണ നടത്തി വരാറുള്ള സൈനികാഭ്യാസം മാത്രമായിരുന്നു അതെന്നും പറഞ്ഞു. പരിശീലനത്തിന്റെ തീം തീവ്രവാദവിരുദ്ധ പോരാട്ടമായിരുന്നുവെന്നും അതേസമയം, തീവ്രവാദി ആക്രമണങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കരുതെന്ന് പാകിസ്ഥാനു പഠിപ്പിച്ചു നൽകുക കൂടിയാണ് അതിലൂടെ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.