ന്യൂഡൽഹി : അച്ഛൻ ഉപേക്ഷിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ പുതിയ നിയമ നിർമാണത്തിന് ദേശീയ നിയമ കമ്മീഷൻ തയ്യാറെടുക്കുന്നു. അമ്മയ്ക്ക് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടിയുടെ ഉത്തരവാദിത്വം പിതാവ് ഏറ്റെടുക്കണമെന്ന ഭേദദതിയാണ് കൊണ്ടു വരുന്നത്.
നിലവിലെ നിയമത്തിൽ കാതലായ ഭേദഗതി വരുത്താനാണ് ദേശീയ നിയമ കമ്മീഷൻ തയ്യാറെടുക്കുന്നത്. പിതാവ് ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ നീക്കം. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ വളർത്താൻ പിതാവ് ധനസഹായം നൽകണമെന്ന് നിലവിലെ നിയമം അനുശാസിക്കുന്നില്ല.ഈ നിയമത്തിൽ 112ആം വകുപ്പ് ഭേദഗതി ചെയ്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് കമ്മീഷന്റെ നീക്കം.
ഇത് വഴി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ, ഇതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധികൾ കമ്മീഷൻ പരിശോധിച്ച് വരികയാണ്.നിയമ ഭേദഗതി ചെയ്യുന്നത് വഴി കുട്ടിയുടെ കാര്യത്തിൽ പിതാവിനുള്ള ഉത്തരവാദിത്വം കുടൂതൽ ശക്തമാകും.
ഇത്തരം കേസുകളിൽ അനിവാര്യമെങ്കിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താനും ഭേദഗതിയിൽ വ്യക്തമാക്കുന്നു. വകുപ്പിൽ ഭേദഗതി കൊണ്ട് വരുന്നതോടെ ഒറ്റപ്പെട്ട് പോകുന്ന കുട്ടികളെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് ഉയർത്തികൊണ്ട് വരാമെന്നാണ് നിയമകമ്മീഷന്റെ പ്രതീക്ഷ.