ന്യൂഡൽഹി: പാകിസ്ഥാൻ അധീന കശ്മീരിലെ ഭീകരതാവളങ്ങളിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷന്റെ വീഡിയോ പുറത്തു വിടാൻ സൈന്യം സമ്മതം നൽകി. വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്.
പാക് അധീന കശ്മീരിലെ സൈനിക നടപടി സംബന്ധിച്ച് വിവാദങ്ങളുയരുന്ന സാഹചര്യത്തിലാണ് ആവശ്യമായ വീഡിയോ ക്ലിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന് സായുധസേനാവിഭാഗം സമ്മതമറിയിച്ചത്. ഭീകരതാവളങ്ങളിൽ ഭാരതം സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടില്ലെന്ന തരത്തിൽ വൻ പ്രചാരണമാണ് പാകിസ്ഥാൻ നടത്തുന്നത്. ഈ വ്യാജപ്രചാരണങ്ങൾ ചില ഇന്ത്യൻ മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുത്തിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം തുടങ്ങിയവരും, സൈനികനടപടിയുടെ തെളിവുകൾ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയാകും സൈന്യം പുറത്തു വിടുന്ന ദൃശ്യങ്ങൾ.
പാകിസ്ഥാന്റെ വാദങ്ങളെ അപ്രസക്തമാക്കാനുതകുന്നതാകും ഈ വീഡിയോദൃശ്യങ്ങളും, ഫോട്ടോഗ്രാഫുകളും. സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത സേനാവിഭാഗങ്ങളും, ആളില്ലാ വിമാനങ്ങൾ (യു.എ.വി) പകർത്തിയ ആകാശദൃശ്യങ്ങളും സൈന്യത്തിന്റെ കൈവശമുണ്ട്. സൈനികനടപടി തത്സമയം നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും വേണ്ടി പകർത്തിയ ദൃശ്യങ്ങളാണിവ.
‘പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളിലെ സൈനികനടപടി കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നതിൽ സംശയമില്ല. ഇവയുടെ സമഗ്രമായ ദൃശ്യങ്ങളും തെളിവുകളും സർക്കാരിന്റെ കൈവശമുണ്ട്. അതേസമയം അതു പുറത്തു വിടുന്നതു സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്’ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, അതിർത്തിയിലെ സംഘഷം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, വിവാദങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാൻ സൈന്യം തയ്യാറായിരുന്നില്ല. സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷൻ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡി.ജി ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്റ്റനന്റ് ജനറൽ രൺബിർ സിംഗ് ആയിരുന്നു മാദ്ധ്യമങ്ങൾക്കു മുൻപിൽ അറിയിച്ചത്. എന്നാൽ വിഷയം ഇപ്പോഴും സജീവമായി നിൽക്കുന്നതിനാൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ സാദ്ധ്യമല്ലെന്ന് സൈന്യം അറിയിച്ചു.