ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ, പാകിസ്ഥാൻ സൈനിക മേധാവി ജനറൽ റഹീൽ ഷെരീഫിന്റെ വിരമിക്കൽ കാലാവധി നീട്ടിനൽകാൻ സാദ്ധ്യത. പകരം എത്തുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട യോഗ്യതയില്ലാത്തതും, പരിചയക്കുറവും, സൈനിക മേധാവി സ്ഥാനത്ത് റഹീൽ ഷെരീഫ് തുടരുന്നതിന് അനുകൂലമാകുന്നു.
പത്തൊൻപത് സൈനികരുടെ ജീവൻ കവർന്ന ഉറി ഭീകരാക്രമണത്തിന് ഭാരതം ചുട്ട മറുപടി നൽകിയതാണ് പാകിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. അതിർത്തിയിൽ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നിന്ന് ഏതു സമയത്തും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ ഭയക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സൈന്യത്തിന് സർക്കാർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, പാക് സൈനിക മേധാവി ജനറൽ റഹീൽ ഷെരീഫിന്റെ കാലാവധി വരുന്ന നവംബറിൽ അവസാനിക്കുമെന്നത് ചെറിയ ആശങ്കയല്ല സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിരമിക്കൽ കാലാവധി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടാൻ പാക് ഭരണകൂടം ആലോചിക്കുന്നത്. ലോക രാഷ്ട്രങ്ങൾക്കിടയിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിൽ, പുതിയ സൈനിക മേധാവിയായി എത്തുന്ന വ്യക്തിക്ക് കാര്യങ്ങൾ നിർവഹിക്കാൻ പ്രയാസപ്പെടേണ്ടി വരുമെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സൈനിക തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടത്ര യോഗ്യതയില്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ ബന്ധത്തിലും അടുത്തിടെ വിള്ളൽ വീണിരുന്നു.