ന്യൂഡല്‍ഹി: എച്ച്‌ഐവി, എയ്ഡ്‌സ് ബാധിതരോടുളള വേര്‍തിരിവ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. എച്ച്‌ഐവി, എയ്ഡ്‌സ് (തടയലും നിയന്ത്രണവും) ഭേദഗതി ബില്‍ 2014 നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എച്ച്‌ഐവി ബാധിതരോടുളള വേര്‍തിരിവ് അവസാനിപ്പിക്കാന്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം, തൊഴില്‍, ആശുപത്രികള്‍, പൊതു -സ്വകാര്യ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ എച്ച്‌ഐവി ബാധിതരോട് വിവേചനം കാട്ടുന്നത് ബില്ലില്‍ കര്‍ശനമായി വിലക്കുന്നു. രോഗവിവരം അറിഞ്ഞശേഷം ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതടക്കം തടയുന്നതിനുളള വ്യവസ്ഥകളും പുതിയ ബില്ലില്‍ ഉണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനും എയിഡ്‌സ് തടസമാകില്ല.
പതിനെട്ട് വയസ് തികയാത്ത രോഗബാധിതര്‍ക്ക് മറ്റുളളവരോടൊപ്പം ഒരേ വീട്ടില്‍ കഴിയാനും അവിടുത്തെ സൗകര്യങ്ങള്‍ ആസ്വദിക്കാനും ഉളള അവകാശവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇവരുടെ രോഗത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്ത് പ്രചരിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ പാടില്ലെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. എച്ച്‌ഐവി ബാധിതനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാളെ നിര്‍ബന്ധിക്കാനാകില്ല. കോടതിയുടെ ഉത്തരവുണ്ടെങ്കിലോ അയാള്‍ക്ക് സ്വയം തോന്നിയോ ഇക്കാര്യം പരസ്യമാക്കാം.
രോഗബാധിതര്‍ക്ക് ചികിത്സ ഉറപ്പിക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ഇത് സംബന്ധിച്ച പരാതികളുടെ പരിഹാരത്തിനും ബില്ലില്‍ വ്യവസ്ഥകള്‍ ഉണ്ട്. ബില്ലിലെ നിയമവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍, പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഓംബുഡ്‌സ്മാനെ നിയമിക്കാനുളള അധികാരവും ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ പുറത്തുനിന്നുളളവരെയോ ഇതിനായി നിയമിക്കാം.
നിലവില്‍ ഇന്ത്യയില്‍ ഏകദേശം 21 ലക്ഷത്തോളം പേര്‍ എച്ചഐവി ബാധിതരായി ഉണ്ടെന്നാണ് കണക്ക്. 2030 ഓടെ എച്ചഐവി വിപത്തിനെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലില്‍ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ പദ്ധതിക്ക് ഉള്‍പ്പെടെ ബില്ലില്‍ ശക്തമായ പിന്തുണയാണ് ഉറപ്പിക്കുന്നത്.