പോർച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്രസഭയുടെ പുതിയ അമരക്കാരനാകും.ഇന്നലെ യുഎന്‍ രക്ഷാസമിതിയിൽ നടന്ന ആറാമത്തെ അഭിപ്രായ വോട്ടെടുപ്പിലും ഗുട്ടറെസിന് അനൂലമാണ്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
പത്ത് വർഷത്തെ കാലാവധി പൂർത്തിയാക്കി ഡിസംബറിൽ സ്ഥാനമൊഴിയുന്ന യുഎന്‍ സെക്രട്ടറി ജനറൽ ബാന്‍ കി മൂണിന് പിന്‍ഗാമിയായാണ് 66കാരനായ അന്റോണിയോ ഗുട്ടറസ് എത്തുന്നത്. അഭിപ്രായ സമന്വയത്തിനായി യുഎൻ രക്ഷാസമിതിയിൽ ബുധനാഴ്ച നടന്ന ആറാംഘട്ട വോട്ടെടുപ്പിലും വ്യക്തമായ മുന്‍തൂക്കമാണ് ഗുട്ടറസിന് ലഭിച്ചത്.
ഏഴ് സ്ത്രീകളടക്കം 13 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. 15 അംഗങ്ങളിൽ 13 പേർ ഗുട്ടറസിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ഇന്ന് രക്ഷാസമിതിയിൽ ഔപചാരിക വോട്ടെടുപ്പ് നടക്കും. അതിനുശേഷമായിരിക്കും ഗുട്ടറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന അന്റോണിയോ ഗുട്ടറസ് 1995-2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്നു. പിന്നീട് അഭയാർത്ഥികൾക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു. ഇത്തവണ ഒരു വനിത ഐക്യരാഷ്ട്രസഭയുടെ തലപ്പത്ത് വേണമെന്ന് നിരവധി അംഗരാജ്യങ്ങളും സംഘടനകളും ആവശ്യപ്പെട്ടിരിന്നു. എന്നാൽ ഗുട്ടറിസിന്റെ കാര്യം ഉറപ്പായ സാഹചര്യത്തിൽ യുഎന്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിതയെ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.