ന്യൂഡൽഹി: മുത്തലാഖിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുത്തലാഖ് അടിയന്തരമായി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മുസ്ലീം വനിതാ വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അന്യായമായി വിവാഹമോചനം നടത്തുന്ന പുരുഷന്മാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇസ്ലാം മതവിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധമായ മുത്തലാഖ് സമ്പ്രദായത്തിനെതിരെ വൻപ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്. അപരിഷ്കൃതമായ മുത്തലാഖ് എത്രയും വേഗം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യ മുസ്ലീം വനിതാ വ്യക്തി നിയമ ബോർഡ് അറിയിച്ചു.
സ്വന്തം താത്പര്യം മാത്രം പരിഗണിച്ച് അന്യായമായി വിവാഹ ബന്ധം വേർപെടുത്തുന്ന പുരുഷന്മാർക്ക് കടുത്ത ശിക്ഷ നൽകണം. സ്ത്രീകൾക്കും വിവാഹ മോചനം ആവശ്യപ്പെടാനുള്ള അവസരം കോടതി ഉറപ്പ് വരുത്തേണ്ടതാണെന്നും ബോർഡ് പ്രസിഡന്റ് ഷെയ്സ്ത ആമ്പർ പറഞ്ഞു. ഭാര്യയുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ശേഷം മാത്രമേ തലാഖ് പാടുള്ളുവെന്ന് മതഗ്രന്ഥം നിഷ്കർഷിക്കുന്നുണ്ടെന്നും ഇത് നടപ്പിലാകുന്നില്ലെന്നും ഷെയ്സ്ത ആമ്പർ കൂട്ടിച്ചേർത്തു.
മതത്തിന്റെ വിശ്വാസങ്ങൾ സംരക്ഷിപ്പെടേണ്ടതാണ്. എന്നാൽ വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്ന ഇത്തരം ദുശ്ശീലങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.