ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയിൽ സർവ്വനാശം വിതച്ച് മാത്യു കൊടുങ്കാറ്റ്. കഴിഞ്ഞ ദിവസം ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ 265 പേർക്ക് ജീവഹാനി സംഭവിച്ചു. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കൊടുങ്കാറ്റ് ഇപ്പോൾ അമേരിക്കയിലെ ഫ്ലോറിഡയിലേക്കാണ് നീങ്ങുന്നത്.
ദുരന്തങ്ങളുടെ മുറിവുണങ്ങും മുൻപാണ് ഹെയ്‌ത്തിയെ വീണ്ടും പ്രകൃതി പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ആഞ്ഞു വീശിയ കൊടുങ്കാറ്റ് നിരവധി ജീവനുകളാണ് അപഹരിച്ചത്. 2010 ലെ ഭൂകമ്പത്തിൽ ഇവിടെ മരിച്ചത് 3 ലക്ഷം പേരായിരുന്നു. 2004 ലെ സുനാമിത്തിരകൾ 2 ലക്ഷം പേരുടെ ജീവന്‍ അപഹരിച്ചു. ഹെയ്‌ത്തിയിൽ ഞായറാഴ്ച നടത്താനിരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രകൃതി ദുരന്തത്തെത്തുടർന്ന് മാറ്റിയിരിക്കുകയാണ്.
ഹെയ്തിക്ക് പുറമെ ക്യൂബയിലും വന്‍ നാശം വിതച്ച മാത്യു കൊടുങ്കാറ്റിപ്പോൾ അമേരിക്കയിലെ ഫ്ളോറിഡയിലേക്കാണ് നീങ്ങുന്നത്. പ്രദേശത്ത് നിന്ന് ഒഴിയാന്‍ തീരവാസികളോട് നിർദേശം നൽകിയിട്ടുണ്ട്. 40 മില്ല്യൺ ആളുകൾ ഇവിടുന്ന് പാലായനം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിലാണ് മാത്യു കൊടുങ്കാറ്റ് നീങ്ങുന്നത്. 2007 ൽ ഫെലിക്സിന് ശേഷമുണ്ടായ അതിശക്തമായ ചുഴലിക്കാറ്റാണ് മാത്യു.