ഷാർജ: ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിനു മികച്ച ജനപങ്കാളിത്തം. വിവിധ എമിറേറ്റുകളിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് സംഗീതാർച്ചനയിൽ പങ്കെടുക്കാൻ എത്തുന്നത്.
തിരുവനന്തപുരം കൊട്ടാരത്തിലെ സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിന്റെ അതേ ചിട്ടയോടെ നടക്കുന്ന ഷാർജ ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് വൻജന പങ്കാളിൽത്തമാണ് അനുഭവപ്പെടുന്നത്. ഈ മാസം രണ്ടിന് ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം മേധാവി ലക്ഷ്മിശങ്കർ ഉദ്ഘാടനം ചെയ്തതോടെയാണ് 9 ദിവസം നീണ്ടു നിൽക്കുന്ന ഈ വർഷത്തെ സംഗീതോത്സവത്തിന് തുടക്കമായത്.
തുടർന്നുള്ള ദിവസങ്ങളിൽ നടന്ന മുതിർന്നവരുടെയും വിദ്യാർഥികളുടെയും കച്ചേരികൾ ആസ്വാദകർക്ക് നവ്യാനുഭവമായിമാറി. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മറ്റു എമിറേറ്റുകളിൽ നിന്നും മറ്റു ജിസിസിരാജ്യങ്ങളിൽ നിന്നുമായി നിരവധി സംഗീതപ്രേമികളാണ് ഷാർജയിൽ എത്തുന്നത് . കുട്ടികളുടെ അരങ്ങേറ്റവും ഇതിനോടനുബന്ധിച്ചുനടക്കുന്നുണ്ട്. വിജയദശമി നാൾ വരെ സംഗീതാർച്ചന നീളും. എല്ലാ പ്രവൃത്തിദിനങ്ങളിലും വൈകുന്നേരം 6.30 മുതല്‍10.30 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 10.30 വരെയും ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 10.30 വരെയും ആണ് സംഗീതാർച്ചന നടക്കുന്നത്.
സംഗീതോത്സവത്തിന്റെ ഭാഗമായി ഏകതയുടെ സംഗീതഭാരതി പുരസ്‌കാരം പ്രശസ്ത കർണാടക സംഗീതജ്ഞ Dr. കെ ഓമനക്കുട്ടിക്ക് സമ്മാനിക്കും. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഡോ: K. ഓമനകുട്ടി നയിക്കുന്ന പഞ്ചരത്ന കീര്‍ത്തന ആലാപനം അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളിൽ സ്വാതിതിരുനാൾ കൃതി സമർപ്പിക്കുന്നതിനായി കർണ്ണാടക സംഗീതജ്ഞരായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, രാഗമയൂരി, പാമ്പാടി രാജേന്ദ്രൻ എന്നിവരും ഷാർജയിൽ എത്തും. ഇന്ത്യയിൽ നിന്നും പ്രശസ്ത പക്കമേളം കലാകാരന്മാരും സംഗീതോത്സവത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്.