ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ അതിർത്തി പൂർണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. 2018 ഓടെ അതിർത്തി അടയ്ക്കൽ നടപടികൾ പൂർത്തിയാക്കും. അതിർത്തി സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ബോർഡർ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാൻ നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2583 കിലോമീറ്റർ വ്യാപ്തിയുള്ള ഇന്ത്യ പാകിസ്ഥാൻ അതിർത്തി പൂർണമായും അടയ്ക്കാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. നിലവിൽ 255 കിലോമീറ്ററോളം ദൂരം തുറന്നു കിടക്കുകയാണ്. 2018 ഓടെ അതിർത്തി അടയ്ക്കൽ നടപടികൾ പൂർത്തിയാക്കും.
ഇസ്രായേൽ മാതൃകയിലുള്ള മതിൽ നിർമ്മിച്ച് അതിർത്തി തിരിക്കാനാണ് അലോചിക്കുന്നത് ഭൂമിശാസ്ത്രപരമായി വെല്ലുവിളി നേരിടുന്ന ഇടങ്ങളിൽ ലേസർ, ക്യാമറ തുടങ്ങിയ അത്യാധുനിക സംവിധാനത്തിലൂടെ അതിർത്തി അടയ്ക്കും. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുകയാണ് ലക്ഷ്യം.
അതിർത്തി റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഒന്നോ രണ്ടോ ചെക്ക് പോസ്റ്റുകളിലേക്ക് ചരക്ക് ഗതാഗത സംവിധാനങ്ങൾ പരിമിതപ്പെടുത്തി നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാജസ്ഥാനിലെ ജയ്സാൽമീറിൽ നടത്തിയ യോഗത്തിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.