നോര്‍വെ: സമാധാനത്തിനുളള നൊബേല്‍ പുരസ്കാരത്തിന് കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് അര്‍ഹനായി. ഏറെ ക്ലേശങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇടയില്‍ സമാധാനത്തിലേക്കുളള പ്രതീക്ഷ കൈവിടാത്ത കൊളംബിയന്‍ ജനതയ്ക്കുളള അംഗീകാരം കൂടിയാണ് പുരസ്കാരമെന്ന് നൊബേല്‍ കമ്മറ്റി വ്യക്തമാക്കി.
കൊളംബിയയിലെ മാര്‍ക്സിസ്റ്റ് വിമതരായ ഫാര്‍ക്കുമായി അടുത്തിടെ ഉണ്ടാക്കിയ സമാധാനക്കരാറാണ് യുവാന്‍ മാനുവല്‍ സാന്റോസിനെ പുരസ്കാരത്തിലേക്ക് അടുപ്പിച്ചത്. നാല് വര്‍ഷത്തോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഓഗസ്റ്റ് അവസാനമാണ് കൊളംബിയന്‍ സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടത്. ജുവാന്‍ മാനുവല്‍ സാന്റോസ് ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്.
ഫാര്‍ക്ക് വിമതരുമായുളള പോരാട്ടത്തില്‍ കൊളംബിയയില്‍ ഇതുവരെ രണ്ടരലക്ഷത്തിലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അറുപത് ലക്ഷത്തിലധികം ആളുകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. അതേസമയം സാമാധാന കരാര്‍ കഴിഞ്ഞ ആഴ്ച നടന്ന ഹിതപരിശോധനയില്‍ കൊളംബിയന്‍ ജനത തളളിക്കളഞ്ഞിരുന്നു. എന്നാല്‍ പുരസ്കാരം നല്കാന് യുവാന്‍ മാനുവല്‍ സാന്റോസിന് ഇത് തടസമാകുന്നില്ലെന്ന് നൊബേല്‍ കമ്മറ്റി ചൂണ്ടിക്കാട്ടി.
കൊളംബിയയെ അര നൂറ്റാണ്ടോളം ബാധിച്ച ആഭ്യന്തര കലഹമായിരുന്നു ഫാര്‍ക്ക് വിമതരുമായി നിലനിന്നതെന്ന് കമ്മറ്റി വ്യക്തമാക്കി. നൊബേല്‍ പുരസ്കാരം സമാധാനത്തിനായി പ്രയത്നിക്കുന്ന രാജ്യത്തെ എല്ലാ സംഘടനകള്‍ക്കും പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 1957 ല്‍ കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗറില്ല വിഭാഗമായി രൂപം കൊണ്ടതാണ് ഫാര്‍ക്ക്.