അഹമ്മദാബാദ്: പാകിസ്ഥാനിലേക്ക് ഗുജറാത്തില്‍ നിന്നുളള പച്ചക്കറി കയറ്റുമതി ഏറെക്കുറെ നിലച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്ക് പച്ചക്കറി കയറ്റി അയയ്ക്കേണ്ടെന്ന് ഗുജറാത്തിലെ കച്ചവടക്കാര്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും 50 ഓളം ട്രക്കുകളായിരുന്നു വാഗ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ പച്ചക്കറിയുമായി എത്തിയിരുന്നത്.
രണ്ട് ദിവസം മുന്‍പാണ് ലോഡ് അയയ്ക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അഹമ്മദാബാദിലെ ജനറല്‍ കമ്മീഷന് ഏജന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. മുളകും തക്കാളിയും, നാരങ്ങയും കോവയ്ക്കയും ഉള്‍പ്പെടെയാണ് പ്രധാനമായും അതിര്‍ത്തി കടന്നിരുന്നത്. ഇന്ത്യയില്‍ നിന്നുളള പച്ചക്കറിയുടെ വരവ് നിലച്ചതോടെ ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും ഭയത്തിലാണ് പാകിസ്ഥാന്. രണ്ട് ദശാബ്ദത്തിനുളളില്‍ ആദ്യമായിട്ടാണ് ഗുജറാത്തിലെ കച്ചവടക്കാര്‍ കൂട്ടായി ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സാധാരണ നിലയിലാകുന്നതു വരെ പച്ചക്കറി കയറ്റി അയയ്ക്കേണ്ടെന്നാണ് തീരുമാനമെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇടയിലെ ഇടനിലക്കാരുടെ സംഘടനയാണ് ജനറല്‍ കമ്മീഷന് ഏജന്റ് അസോസിയേഷന്. പച്ചക്കറികള്‍ ഏത് സ്ഥലത്തേക്കാണ് കയറ്റി അയയ്ക്കുന്നതെന്ന് ഉള്‍പ്പെടെയുളള കരാറില്‍ ഏര്‍പ്പെടാന്‍ കര്‍ഷകരെയും ഇടനിലക്കാരെയും സഹായിക്കുന്നതും ഈ അസോസിയേഷന് ആണ്.
ദിവസവും മൂന്ന് കോടിയോളം രൂപയുടെ പച്ചക്കറികളാണ് അതിര്‍ത്തി കടന്നിരുന്നതെന്നും എന്നാല്‍ ദേശതാല്പര്യത്തിന് അപ്പുറം വ്യക്തി താല്പര്യത്തിന് പ്രസക്തിയില്ലെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലെ തക്കാളികൃഷിയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന മെഹ്സാന ജില്ലയിലെ കര്‍ഷകരും ഇനി പാകിസ്ഥാനിലേക്ക് ഉല്‍പ്പന്നങ്ങള്‍ അയയ്ക്കില്ലെന്ന തീരുമാനത്തിലാണ്.