ന്യൂഡൽഹി : ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ ആത്മവിശ്വാസത്തോടെ പോരാടാൻ അത്യാധുനിക ആയുധങ്ങളും, സുരക്ഷാ സംവിധാനങ്ങളുമാണ് വിവിധ സേനാവിഭാഗങ്ങൾ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സേനയ്ക്ക് ആവശ്യമായ ആധുനിക റൈഫിളുകളും, ബുളളറ്റ് പ്രൂഫ് ജാക്കറ്റുകളും, മൈൻ പ്രതിരോധ വാഹനങ്ങളും ഉൾപ്പടെയുളളവ എത്രയും വേഗം ഉറപ്പാക്കാനുളള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് സൈന്യത്തിന്റെ ആധുനികവത്കരണം ഊർജിതമാക്കുന്ന നടപടികളുമായി കേന്ദ പ്രതിരോധ മന്ത്രാലയം മുന്നോട്ട് പോകുന്നത്. അത്യാധുനിക റൈഫിളുകളും, ബുളളറ്റ് പ്രൂഫ് ജാക്കറ്റുകളും, കൈ കൊണ്ട് ഉപയോഗിക്കാവുന്ന തെർമൽ ഇമേജേർസും, സാൻഡ് ബാഗുകളും ഉൾപ്പടെ പോർമുഖത്ത് ശത്രു സൈന്യത്തെ നേരിടാൻ ആവശ്യങ്ങളുടെ നീണ്ടനിരയാണ് വിവിധ സേനാ വിഭാഗങ്ങൾ സമർപ്പിച്ചിരിക്കുന്നത്.
യുദ്ധമുഖത്ത് വർധിത വീര്യത്തോടെ പോരാടാൻ മൈനുകളെ പ്രതിരോധിക്കുന്ന 250 വാഹനങ്ങൾ ഉടൻ തന്നെ സേനയ്ക്ക് ലഭ്യമാകും. ജബൽപ്പൂരിലെ ഓർഡിനൻസ് ഫാക്ടറിയിൽ നിർമ്മിക്കുന്ന അത്യാധുനിക വാഹനമായ കാസ്പിർ , ഉഗ്ര സ്ഫോടനങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സൈനികർക്ക് സുരക്ഷ ഒരുക്കും. സൈന്യത്തിന് ആവശ്യമായ 3.5 ലക്ഷം ബുളളറ്റ് ഫ്രൂഫ് പടച്ചട്ടകളിൽ ഈ വർഷം ആദ്യം 50,000 എണ്ണം വിതരണം ചെയ്തിരുന്നു. ബാക്കിയുളളവ എത്രയും വേഗം നൽകാനുളള നടപടികൾ പുരോഗമിക്കുന്നതായാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.
സൈന്യത്തിന് അത്യാധുനിക റൈഫിളുകളും, സാൻഡ് ബാഗുകളും, തെർമൽ ഇമേജേർസും ഉറപ്പാക്കാനുളള ശ്രമത്തിലാണ് പ്രതിരോധ മന്ത്രാലയം. 5100 കോടി ഡോളറാണ് നിലവിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ബജറ്റ്. വരുന്ന സാമ്പത്തിക വർഷം ഇത് 10 ശതമാനം വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സൈന്യത്തിന് ആവശ്യമായത് എല്ലാം ഉറപ്പാക്കേണ്ടത് എൻഡിഎ സർക്കാരിന്റെ ചുമതലയാണെന്നും, രാജ്യസുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ് ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.