ഇസ്ലാമാബാദ്: പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറൽ റിസ്വാൻ അക്തറിനെ തൽസ്ഥാനത്തു നിന്നും മാറ്റിയേക്കും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തീരുമാനം നടപ്പിലായേക്കുമെന്നാണ് സൂചന.
ഇന്റർ സർവീസസ് ഇന്റലിജൻസ് എന്ന പാകിസ്ഥാന്റെ ചാരസംഘടനയുടെ തലവനായി അക്തർ സ്ഥാനമേൽക്കുന്നത് 2014 സെപ്റ്റംബറിലാണ്. ലഫ്റ്റനന്റ് ജനറൽ സഹീർ ഉൾ ഇസ്ലാം വിരമിച്ചതിനേത്തുടർന്നാണ് റിസ്വാൻ അക്തർ ഐ.എസ്.ഐയുടെ മേധാവിയാകുന്നത്. സാധാരണഗതിയിൽ, ഐ.എസ്.ഐയുടെ മേധാവിയുടെ സേവനകാലാവധി മൂന്നു വർഷമാണ്. ഇതിനിടയിൽ വിരമിയ്ക്കുകയാണെങ്കിലോ, കരസേനാമേധാവി മറ്റൊരാളെ നിയമിക്കുകയാണെങ്കിലോ മാത്രമേ ഈ കീഴ്വഴക്കത്തിനു മാറ്റം വരാറുള്ളൂ.
അതേസമയം, ഭാരതം പാക് അധീന കശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലം ഈ അധികാരമാറ്റത്തിനു വഴി വച്ചതാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. പാക് അധീന കശ്മീരിലെ ഭാരതത്തിന്റെ ആക്രമണം, പാകിസ്ഥാന്റെ ദൃഷ്ടിയിൽ ഇന്റലിജൻസ് വീഴ്ചയായി പരിഗണിക്കപ്പെടാമെന്നതിനാലാണിത്.
അതേസമയം പാകിസ്ഥാൻ മാദ്ധ്യമം പുറത്തു വിട്ട ഈ വാർത്ത പാക് സൈനികവക്താവ് ലഫ്റ്റനന്റ് ജനറൽ അസിം ബജ്വ നിഷേധിച്ചു. അത്തരത്തിലൊരു അധികാരമാറ്റം ഉണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നാണ് അസിം ബജ്വ പ്രതികരിച്ചത്.