ദുബായ്: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും യു.എ.ഇ സന്ദർശിക്കും. രണ്ടാമത് യു.എ.ഇ- ഇന്ത്യ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനും വാണിജ്യചർച്ചകൾക്കുമായാണ് മന്ത്രിമാർ യു.എ.ഇയിൽ എത്തുക . ഈ മാസം 18 മുതൽ 20 വരെയാണ് സന്ദർശനം.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം വർദ്ധിപ്പിച്ചുകൊണ്ടാകും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും യു.എ.ഇയിൽ എത്തുക. വാണിജ്യ ചർച്ചകൾക്കും രണ്ടാമത് യു.എ.ഇ-ഇന്ത്യ ഇക്കണോമിക് ഫോറത്തിലും പങ്കെടുക്കാനാണ് ഈ മാസം 18 മുതൽ 20 വരെ മന്ത്രിമാർ യു.എ.ഇ സന്ദർശിക്കുന്നത്. ഒക്ടോബർ 19നു നടക്കുന്ന സാമ്പത്തിക ഫോറം നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ മുഖ്യ പ്രഭാഷണം നടത്തും.
കഴിഞ്ഞ വർഷം നടന്ന ആദ്യ യു.എ.ഇ-ഇന്ത്യ സാമ്പത്തിക ഫോറം ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യു.എ.ഇ സാമ്പത്തിക മന്ത്രാലയം, യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപക സമിതി, യു.എ.ഇ ചേംബർ ഓഫ് കൊമേഴ്സ്, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സാമ്പത്തിക ഫേറം സംഘടിപ്പിക്കുന്നത്.
ജി.സി.സിയിലെ വൻകിട ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകളിൽ നിന്നും നിക്ഷേപം സമാഹരിക്കാനും യു.എ.ഇയിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് മന്ത്രിമാരുടെ സന്ദർശനം എന്നും അറിയുന്നു. യു.എ.ഇയിലെ ഭരണരംഗത്തെ പ്രമുഖർക്ക് പുറമെ വാണിജ്യമേഖലയിലെ പ്രമുഖരും സാമ്പത്തിക ചർച്ചയിൽ പങ്കെടുക്കും.
2017ലെ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന് സമ്മതമറിയിച്ചതിനു ശേഷം ഇന്ത്യയും യു.എ.ഇയും തമ്മിൽ നടക്കുന്ന ആദ്യ ഉന്നതതല ചർച്ച എന്ന പ്രത്യേകതയും ഇതിനുണ്ട്.