അബുദബി: അബുദബിയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് പ്രത്യേക നിയമം നിലവിൽ വന്നു. സാംസ്‌കാരിക കണ്ടെത്തലുകളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കിയത്. നിയമമനുസരിച്ച് ഇനിമുതല്‍ എല്ലാ പുരാവസ്തു കണ്ടെത്തലുകളുടെയും ഉടമസ്ഥാവകാശം സര്‍ക്കാരിനുമാത്രമായിരിക്കും.
പൈതൃക മേഖലയുടെ സമ്പൂർണ സംരക്ഷണം ലക്ഷ്യമിട്ടാണ് അബുദബിയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾക്കും മേൽനോട്ടത്തിനുമായി പ്രത്യേക നിയമം നിലവിൽ വന്നത്. ഇത് സംബന്ധിച്ച പുതിയ നിയമം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ഇതോടെ പുരാവസ്തുക്കൾ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാകും.
സാംസ്‌കാരിക മേഖലയുടെ ചുമതലയും, സ്വദേശി സംസ്കാരം നിലനിർത്തിക്കൊണ്ടുള്ള വികസനവും, ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവുമെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ ആണ് ഉൾപ്പെടുക. ഇതിൽ സാംസ്കാരിക മേഖലയുടെ ചുമതല അബുദബി ടൂറിസം ആൻഡ് കൾച്ചർ അതോറിറ്റിക്കാണ്. പുരാവസ്തുക്കൾ കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്.
പുരാവസ്തുക്കൾ എമിറേറ്റിന് പുറത്തുകൊണ്ടുപോകണമെങ്കിൽ പ്രത്യേക അനുമതിയും വാങ്ങിയിരിക്കണം. ചരിത്ര പ്രാധാന്യമുള്ള മേഖലകളിൽ യാതൊരുവിധത്തിലുമുള്ള വാണിജ്യ വ്യവസായആവശ്യങ്ങൾക്കോ, കാർഷികാവശ്യങ്ങൾക്കോ ഉപയോഗിക്കാനും പാടുള്ളതല്ല. പുരാവസ്തുക്കളുടെ ഉദ്ഖനനവുമായി ബദ്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉടമസ്ഥവകാശം എമിറേറ്റിന് മാത്രമായിരിക്കും.
അതേസമയം നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷത്തിൽ കൂടാത്ത തടവും അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.