ദുബായ്: യു.എ.ഇയിൽ ചെറിയ കുറ്റങ്ങൾക്ക് ഇനി നിർബന്ധിത സാമൂഹിക സേവനം നടപ്പിലാക്കുന്നു. ആറു മാസത്തിൽ കുറവുള്ള തടവുശിക്ഷകൾക്കു പകരമാണ് സാമൂഹിക സേവനം നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി നിലവിൽ വരുന്നത്. സാമൂഹിക സേവനത്തിൽ പ്രതികൾ വിമുഖത കാണിച്ചാൽ കോടതിക്ക് ശിക്ഷ തടവായി പുനർനിശ്ചയിക്കുകയും ചെയ്യാം.
യു.എ.ഇയിൽ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ തടവ് ശിക്ഷയിൽ നിന്ന് ഒഴിവാക്കി പകരം നിർബന്ധിത സാമൂഹിക സേവനം ചെയ്യിക്കുന്ന നിയമപരിഷ്കരണത്തിനാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലുള്ള ശിക്ഷാനടപടികൾ നടപ്പിലാക്കുന്നത്. ഇതുപ്രകാരം ആറു മാസത്തിൽ താഴെ തടവോ പിഴയോ നൽകേണ്ടിയിരുന്ന കുറ്റങ്ങൾക്ക് ഇനി മുതൽ മൂന്ന് മാസം വരെയുള്ള സാമൂഹിക സേവനമാണ് നിശ്ചയിക്കുക.
സ്കൂളുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കൽ അടക്കമുള്ള സേവനപ്രവർത്തനങ്ങളാണ് സാമൂഹിക സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതി ഏതു തരത്തിലുള്ള സേവനപ്രവർത്തങ്ങളാണ് ചെയ്യേണ്ടതെന്ന് നീതിന്യായ മന്ത്രിക്ക് ആഭ്യന്തര, തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ തീരുമാനിക്കാവുന്നതാണ്. സേവന പ്രവർത്തനങ്ങൾക്ക് പബ്ലിക് പ്രോസിക്യൂട്ടർമാർ മേൽനോട്ടം വഹിക്കും. എന്നാൽ കൃത്യമായ രീതിയിൽ അല്ല പ്രതി സാമൂഹിക സേവനം ചെയ്യുന്നതെങ്കിൽ കോടതിക്ക് ശിക്ഷ തടവായി പുനർനിശ്ചയിക്കുകയും ചെയ്യാം.