ദുബായ്: ലോകം ഒരു കുടക്കീഴിൽ എത്തുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഗ്ലോബൽ വില്ലേജ് നവംബർ 1 ന് ആരംഭിക്കും. 159 ദിവസം പ്രവർത്തിക്കുന്ന ആഗോളഗ്രാമത്തിൽ 12,000ത്തിലേറെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.
ലോകസഞ്ചാരികളെ വരവേൽക്കാൻ വൈവിധ്യ കാഴ്ചകളും വാണിജ്യത്തിന്റെ വിശാല ലോകവും തീർത്തു ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങി. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഈ ആഗോള ഗ്രാമം നവംബർ ഒന്ന് മുതൽ സന്ദർശകർക്ക് തുറന്നു കൊടുക്കും. കഴിഞ്ഞ ദിവസം നടന്ന നിറപ്പകിട്ടാർന്ന ചടങ്ങുകൾ ഗ്ലോബല്‍ വില്ലേജ് സി ഇ ഒ അഹമ്മദ് ഹുസൈന് ബിന്‍ ഈസ ഗ്ലോബല്‍ വില്ലേജിന്റെ 21 ാം സീസണിലെ പരിപാടികള്‍ പ്രഖ്യാപിച്ചു.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ആഗോള ഗ്രാമം അടുത്തവര്‍ഷം ഏപ്രില്‍ 8 വരെ 159 ദിവസങ്ങളിൽ സന്ദർശകരെ സ്വീകരിക്കും. വിവിധ രാജ്യങ്ങളുടെ തനത് സാംസ്കാരിക പരിപാടികളും ലോകത്തിന്റെ വിവിധകോണുകളിൽ നിന്നുള്ള വൈവിധ്യമാർന്ന വസ്തുക്കളുടെ വിശാലമായ വിപണിയും ഇവിടെ സജ്ജമാകും. 75 രാജ്യങ്ങൾ ഇക്കുറി മേളയുടെ ഭാഗമാകുന്നുണ്ട്.
ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളുടെ പവലിയനുകളും തയ്യാറായി വരികയാണ്. അള്‍ജീരിയ, യുക്രെയിന്, തെക്കന്‍ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, റുമാനിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളും ഈ വർഷം പുതുതായി ഉണ്ടാകും. 12,000ത്തിലേറെ കലാ സാംസ്കാരിക പരിപാടികളാണ് ഈ വർഷം ആഗോളഗ്രാമത്തിൽ അരങ്ങേറുക. 35,000ത്തിലേറെ ഷോപ്പിംഗ് ഔട്ലെറ്റുകളും സജ്ജമാവുന്നു.
സന്ദർശകര്‍ക്കുള്ള പ്രവേശനഫീസ് 15 ദിർഹമാണ്. 18,000 ത്തിൽ അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതു റെക്കോർഡുകൾ സൃഷ്ടിക്കുന്നതിൽ മുന്നിൽ ഉള്ള യു എ ഇ അകലാഗ്രാമത്തിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിലും റെക്കോർഡ് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ വില്ലേജ് കൊമേഴ്ഷ്യല്‍ ഡയരക്ടര്‍ അഹമ്മദ് അല്‍ റഈസ് പറഞ്ഞു.