ആര്യങ്കാവ്: ചന്ദന തടികൾ മുറിച്ച് കടത്തുന്നതനിടയിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ ആര്യങ്കാവ് വനപാലകരുടെ പിടിയിൽ. ആര്യങ്കാവിൽ കാട്ടിൽ നിന്നും ചന്ദന തടികൾ മുറിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്നതനിടയിലാണ് ആര്യങ്കാവ് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ചന്ദനമോഷ്ടാക്കളെ പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ യുസഫ്, അബ്ദുൽ ഖാദർ, മുരുകേഷ് എന്നിവരാണ് പിടിയിലായത്. ഇവർ ചന്ദന തടികൾ കടത്താൻ ശ്രമിച്ച വണ്ടിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതികളാണ് ഇവർ 50 കിലോ ചന്ദനതടികൾ ആണ് കടത്താൻ ശ്രമിച്ചത്. ഇവരുടെ കൂടെയുള്ള മറ്റു പ്രതികൾ ഓടി രക്ഷപ്പെട്ടു. ആര്യങ്കാവിൽ നിന്നും നിരവധി തവണ ചന്ദനതടികൾ മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 ചന്ദന മോഷണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.
മറയൂർ കഴിഞ്ഞാൽ ചന്ദനം വളരുവാൻ അനിവാര്യമായ കാലാവസ്ഥ ആര്യങ്കാവിലാണ്. എന്നാൽ ചന്ദന കൊള്ളക്കാരിൽ നിന്നും ചന്ദന മരങ്ങൾ സംരക്ഷിക്കാൻ ആര്യങ്കാവിലെ വനപാലകർക്ക് വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ല. വയർലസ് സംവിധാനമോ, കൊള്ളക്കാരെ ചെറുത്തു നിൽക്കാനുളള ആയുധങ്ങളോ ആര്യങ്കാവിലെ വനപാലകർക്ക് ഇല്ല. തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ട ഭാഗമാണിത്. എന്നാൽ യാതൊരു രീതിയിലുളള സംവിധാനവും ഇവിടെയില്ല എന്നതാണ് സത്യം.