ശ്രീനഗർ : രാഷ്‌ട്രത്തെ അസ്ഥിരപ്പെടുത്താൻ കശ്മീരിലെ വിഘടനവാദികൾ പാക് പിന്തുണയോടെ പുതിയ തന്ത്രം പയറ്റുന്നു താലിബാൻ മാതൃകയിൽ മേഖലയിലെ സ്കൂളുകൾ കത്തിക്കുന്നതിനോടൊപ്പം ബാങ്കുകളേയും ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ബാങ്കുകൾക്കും എടിഎമ്മുകൾക്കും നേരേ ആക്രമണം നടത്താനാണ് ലഷ്കർ ലക്ഷ്യമിടുന്നത്.
തെക്കൻ കശ്മീരിൽ ബാങ്കുകൾക്ക് മുന്നിൽ ലഷ്കറിന്റെ ഭീഷണി പോസ്റ്ററുകൾ നിരന്നു. ഹൂറിയത്തിന്റെ നിർദ്ദേശമനുസരിച്ച് ബാങ്കുകൾ പ്രവർത്തിക്കണമെന്നാണ് ഭീഷണി. അതിനിടയിൽ ജമ്മു കശ്മീർ ബാങ്കിന്റെ കുൽഗാം ശാഖയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭീകരർ തട്ടിയെടുത്തു. രണ്ടു ദിവസം മുൻപ് മദ്ധ്യ കശ്മീരിൽ ഒരു എ ടി എം അതേപടി ഭീകരർ കടത്തിയിരുന്നു.
വിഘടനവാദികളുടെ ബന്ദ് ആഹ്വാനത്തിനു വിരുദ്ധമായി ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരും അവരുടെ മേലധികാരികളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ലഷ്കർ ജില്ലാ കമാൻഡറുടെ പേരിലുള്ള പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആഹ്വാനം അനുസരിക്കാത്ത ജനങ്ങളെ വെറുതെ വിടില്ലെന്നും പോസ്റ്ററുകളിൽ പറയുന്നുണ്ട്.അള്ളാഹുവിന്റെ അനുഗ്രഹത്തോടെ പുതിയ തന്ത്രം തങ്ങൾ സ്വീകരിക്കുകയാണെന്ന വാചകത്തോട് കൂടിയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളെ താലിബാൻ മാതൃകയിൽ വിഘടനവാദികൾ ലക്ഷ്യമിടുന്നതിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നു . ഇതുവരെ ഇരുപതോളം സ്കൂളുകളാണ് അഗ്നിക്കിരയാക്കിയിട്ടുള്ളത് . ഇന്നലെ വടക്കൻ കശ്മീരിലെ താപ്പറിൽ ഒരു പ്രൈമറി സ്കൂളും വിഘടനവാദികൾ തകർത്തു . ഇതോടെ താഴ്വരയിൽ വിഘടനവാദികൾ തകർത്ത സ്കൂളുകളുടെ എണ്ണം ഇരുപത്തൊന്നായി .