കോഴിക്കോട്: പച്ചത്തേങ്ങ സംഭരിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ നാളികേര കര്‍ഷകര്‍ പ്രത്യക്ഷ സമര രംഗത്തേക്കിറങ്ങുന്നു. കൃഷിഭവന് മുഖേന സംഭരിച്ച നാളികേരത്തിന്റെ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് ഒരു കര്ഷകന് ശയന സമരവും നടത്തി.
പച്ചതേങ്ങാ സംഭരിക്കുന്നതിന്റെ ഭാഗമായാണ് മുളളാനിക്കല് ജോസഫ് കഴിഞ്ഞ ഓഗസ്റ്റ് 16ന് കൂടരഞ്ഞി കൃഷിഭവനില്‍ 980 കിലോ നാളികേരം നല്‍കിയത്. പലതവണ നിവേദനം നല്‍കിയിട്ടും പണം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസഫ് വേറിട്ടൊരു സമരവുമായി രംഗത്തെത്തി. കൃഷി ഓഫീസിന് മുന്നില്‍ നടത്തിയ ശയന സമരത്തിന് പിന്തുണയുമായി ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രവര്‍ത്തകരുമെത്തിയിരുന്നു. കൃഷി ഭവനുകളില്‍ തേങ്ങ കൊടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും മെയ് 19 മുതലുളള പണം കിട്ടാനുണ്ട്. ഓണത്തിന് മുമ്പായി കുടിശിക തീര്‍ത്ത് നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പാഴ് വാക്കായി.
കോഴിക്കോട് ജില്ലയിലെ വിവിധ കൃഷിഭവനുകള്‍ മുഖേന പതിനയ്യായിരത്തോളം പേരില്‍ നിന്നാണ് പച്ചതേങ്ങ സംഭരിച്ചത്. അഞ്ച് മാസത്തിലേറെയായി പണം ലഭിക്കാത്തവർ കൃഷി ഭവനിലെത്തുമ്പോള്‍ കേള്‍ക്കുന്നത് കേരഫെഡില്‍ നിന്ന് തുക ലഭിച്ചില്ലെന്ന സ്ഥിരം മറുപടിയും.
പൊതുവിപണിയേക്കാള്‍ കൂടിയ വില നല്കി പച്ചതേങ്ങ സംഭരിക്കുന്നുണ്ടെങ്കിലും അതിനാവശ്യമായ തുക സര്‍ക്കാരില്‍ നിന്ന് കേരഫെഡിന് ലഭിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ജില്ലയില്‍ നാളീകേരം സംഭരിച്ച വകയില്‍ 17.25 കോടി രൂപയാണ് നല്‍കാനുളളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.