ന്യൂഡൽഹി: അനഭിമതമായ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തതിനേത്തുടർന്ന് അസമീസ് വാർത്താചാനലായ ന്യൂസ് ടൈം അസമിനും കേന്ദ്രവാർത്താവിനിമയമന്ത്രാലയം വിലക്കേർപ്പെടുത്തി. പഠാൻകോട്ട് ആക്രമണത്തേത്തുടർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്ത എൻ.ഡി.ടി.വിയ്‌ക്കു വിലക്കേർപ്പെടുത്തിയ നവംബർ ഒൻപതിനു തന്നെയാണ് ന്യൂസ് ടൈം അസമിനും വിലക്കേർപ്പെടുത്തിയത്.
പീഡനത്തിനിരയായ പെൺകുട്ടിയെ തിരിച്ചറിയത്തക്ക രീതിയിൽ വാർത്ത പ്രക്ഷേപണം ചെയ്യുക, മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ അതേപടി പ്രക്ഷേപണം ചെയ്യുക, സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുളള വാർത്തകൾ നൽകുക തുടങ്ങിയ വിവിധ ചട്ടലംഘനങ്ങളേത്തുടർന്നാണ് ചാനലിന് ഒരു ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയത്. ഇതിൽ 2013ൽ ചാനലിനോട് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. അതേസമയം ചാനലിന്റെ വിശദീകരണം തൃപ്തികരമല്ലാതിരുന്നതിനേത്തുടർന്നാണ് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.