കൊൽക്കൊത്ത: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരക്പൂർ തങ്ങളുടെ ക്യാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിൽ നിന്നും എട്ടു സ്റ്റാർട്ട് അപ്പ് കമ്പനികൾക്കു വിലക്കേർപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ജോലി വാഗ്ദാനം ചെയ്ത വിദ്യാർത്ഥികളോട് വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്.
റിക്രൂട്ട്മെന്റിനു ശേഷം ഇവർ നൽകിയ ഓഫറുകൾ റദ്ദാക്കുകയോ, പിൻവലിക്കുകയോ ചെയ്തതായി കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. അതിനാൽ ഈ വർഷം ഈ സ്ഥാപനങ്ങൾ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതല്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്ലേസ്മെന്റ് ചെയർമാൻ ദേബസിസ് ദേബ് വ്യക്തമാക്കി. ഇതുവരെ ആകെ 31 സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഭാരതത്തിലുടനീളമുളള ഐ.ഐ.ടികളിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പന്ത്രണ്ടോളം സ്റ്റാർട്ട് അപ്പ് കമ്പനികൾക്കാണ് ഖരക്പൂർ ഐ.ഐ.ടി ക്യാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിന് ഈ വർഷം അനുമതി നൽകിയിരിക്കുന്നത്.