ന്യൂഡൽഹി: ഗതിമാൻ എക്സ്പ്രസ്സിന്റെ വിജയക്കുതിപ്പിനു ശേഷം ഡൽഹി-ഹൗറ, ഡൽഹി-മുംബൈ യാത്രാസമയം പരമാവധി കുറയ്‌ക്കാനുളള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. തീവണ്ടികളുടെ വേഗം 160 കിലോമീറ്റർ ആയി ഉയർത്തിയാണ് ഈ പാതകളിലെ യാത്രാസമയം റയിൽവേ കുറയ്‌ക്കുക. ഇതിനായി 10,000 കോടി രൂപയാണ് റെയിൽവേ വിലയിരുത്തുന്നത്.
160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടുന്നതിന് ഇരു റൂട്ടുകളിലുമായി 9000 കിലോമീറ്റർ പാത നവീകരിക്കേണ്ടതായി വരും. ഇതിനുളള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി പദ്ധതിയുമായി ചേർന്നു പ്രവർത്തിക്കുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീപകാലത്ത് ഡൽഹി-ആഗ്ര യാത്രാസമയം ഗണ്യമായി കുറയ്‌ക്കുന്ന ഗതിമാൻ എക്സ്പ്രസ് റെയിൽവേ വിജയകരമായി പരീക്ഷിച്ചിരുന്നു.
പാത ബലപ്പെടുത്തൽ, സിഗ്നലിംഗ് സംവിധാനത്തിന്റെ നവീകരണം, ആവശ്യമുളളയിടങ്ങളിൽ സുരക്ഷാവേലികളുടെ നിർമ്മാണം തുടങ്ങിയ നവീകരണപ്രവർത്തനങ്ങൾ പദ്ധതിയുടെ വിജയത്തിന് ആവശ്യമാണ്. നിലവിൽ ഡൽഹി-ഹൗറ റൂട്ടിൽ 120 യാത്രാവണ്ടികളും, 100ഓളം ഗുഡ്സ് വണ്ടികളും പ്രതിദിനം ഓടുന്നുണ്ട്. തൊണ്ണൂറോളം പാസഞ്ചർ വണ്ടികളും, അത്ര തന്നെ ഗുഡ്സ് വണ്ടികളുമാണ് ഡൽഹി-മുംബൈ റൂട്ടിൽ ഓടുന്നത്.
പാതകൾ നവീകരിക്കുന്നതോടെ, ഈ പാതകളിൽ യാത്രാവണ്ടികൾ കൂടുതൽ ഓടിക്കുന്നതിനും സാധിക്കുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. വരുന്ന മൂന്നു വർഷത്തിനുളളിൽ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.